കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ കോടതി ഇടപെടൽ; മേയർക്കും എംഎൽഎക്കും എതിരെ കേസെടുത്തു
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ കെ.എം.സച്ചിൻദേവ് എംഎൽഎ, ഭാര്യയും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രൻ എന്നിവർക്കെതിരെ കോടതിയുടെ നിർദേശപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. സച്ചിൻദേവ് എംഎൽഎ ഒന്നാം പ്രതിയും ആര്യ രാജേന്ദ്രൻ രണ്ടാം പ്രതിയും കണ്ടാലറിയാവുന്ന മറ്റ് 3 പേർ മറ്റുപ്രതികളുമായി 5 പേർക്കെതിരെയാണ് കേസ്. പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെതിരെ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയിൽ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
കന്റോൺമെന്റ് പൊലീസ്, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കു നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെത്തുടർന്ന് ഏപ്രിൽ 30 ന് ആണ് കോടതിയെ സമീപിച്ചതെന്ന് അഡ്വ.ബൈജു നോയൽ പറഞ്ഞു. ഇന്നലെ വൈകിട്ട് 5 മണിയോടെ കന്റോൺമെന്റ് പൊലീസിനോട് കോടതി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു.
മേയറും എംഎൽഎയും ഉൾപ്പെട്ട സംഘം കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും യാത്രക്കാരെ ഇറക്കിവിട്ടുവെന്നും ആരോപിച്ച് ഡ്രൈവർ യദു സമർപ്പിച്ച പരാതി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് നാളെ പരിഗണിക്കും. യദു നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്.