വെള്ളറട ∙ മൂന്നര ദശകം മുൻപ് ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസു തെളിയിക്കാൻ പൊലീസിനു വഴികാട്ടിയായ രമണി വീണ്ടും വാർത്തകളുടെ വെള്ളിവെളിച്ചത്തിലേക്ക്. മനോരമ ഓൺലൈൻ വാർത്തയിലൂടെ വീണ്ടും ശ്രദ്ധ നേടിയ രമണിയെ തേടി അഭിനന്ദനപ്രവാഹമാണ്. മനോരമ വാർത്തയിലൂടെ രമണിയുടെ കഥ വീണ്ടുമറിഞ്ഞതോടെ വീട്ടിലേക്ക് അഭിനന്ദനവുമായി സന്ദർശകർ എത്തിത്തുടങ്ങി.
ഏറ്റുമാനൂരിലെ മോഷണക്കേസ് തെളിയാൻ നിമിത്തമായ രമണിയുടെ കുടുംബത്തിന് സഹായം നൽകുന്ന വിഷയം ഏറ്റുമാനൂർ ക്ഷേത്രക്കമ്മിറ്റിയുടെയും ദേവസ്വം ബോർഡിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സി.കെ.ഹരീന്ദ്രൻ എംഎൽഎ രമണിക്ക് ഉറപ്പുനൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രമണിയുടെ കുടുംബത്തിന് സഹായമെത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സി.കെ.ഹരീന്ദ്രൻ മനോരമ ഓൺലൈനോടു പറഞ്ഞു.