മലപ്പുറം∙ പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ തടയണയിൽനിന്നു വെള്ളം ഒഴുക്കിക്കളയാൻ ശ്രമം തുടങ്ങി. തടയണയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന ഹൈക്കോടതി നിർദേശം നടപ്പാക്കാനാണു നീക്കം. വെള്ളം പുറത്തേക്ക് ഒഴുക്കാൻ സഹകരിക്കണം എന്ന് ഉടമസ്ഥരോടു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. പെരിന്തൽമണ്ണ ആർഡിഒയും ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും തടയണയിലെത്തി പരിശോധന നടത്തി.
തടസമില്ലാതെ വെള്ളം ഒഴുകിപ്പോവാൻ തടയണയ്ക്കു താഴ്ഭാഗത്തു പുഴയിൽ കുന്നുകൂടിയ മണ്ണും കല്ലും നീക്കം ചെയ്തു. മഴ ശക്തമായതോടെ തടയണയിലുള്ള അധികജലം ദിവസങ്ങളായി പുറത്തേക്ക് ഒഴുകുന്നുണ്ട്. മഴ ശക്തി കുറയുന്നതോടെ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കാണ് തീരുമാനം.
വെള്ളം ഒന്നിച്ചു തുറന്നുവിട്ടാൽ ഉരുൾപൊട്ടലിനെക്കാൾ വലിയ അപകട സാധ്യതയുള്ളതുകൊണ്ടു ദിവസങ്ങൾ കൊണ്ട് ഉത്തരവു നടപ്പാക്കാനാണു ശ്രമം. രണ്ടാഴ്ചക്കകം തീരുമാനം നടപ്പാക്കി വിവരം ധരിപ്പിക്കണമെന്നു ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ശാസ്ത്രീയ പഠനങ്ങൾ കൂടാതെ നിർമിച്ച തടയണ പൊളിച്ചു മാറ്റാൻ ജില്ല ഭരണകൂടം നേരത്തെ തീരുമാനമെടുത്തിരുന്നു.