തേനിയിൽ കുറിച്ചത് ചാവേർ അങ്കം; ഒപിഎസിന്റെ മകനെതിരെ ദിനകരന്റെ 'തങ്കത്തമിഴ്സെല്വൻ'
Mail This Article
വിശാലസഖ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമ്പോൾ, നേടാനുള്ളതും എന്നാൽ നഷ്ടപ്പെടുത്താൻ അധികമൊന്നുമില്ലാതെയും ഒരു ചാവേർ പോരാട്ടത്തിലാണ് ടി.ടി.വി. ദിനകരൻ. ഒപിഎസ് എന്ന ചുരുക്കപ്പേരിൽ തമിഴകത്ത് അറിയപ്പെടുന്ന ഒ.പനീർസെൽവത്തിന്റെ അനുഗ്രഹവും വാങ്ങി, കുലദൈവം ചെമ്പകതുറൈ പേച്ചിയമ്മൻകോവലിൽ നിന്നുള്ള തിലകവും തൊട്ട്, തേനിയിൽ കന്നി പോരാട്ടത്തിനെത്തുന്നത് മകൻ ഒ.പി. രവീന്ദ്രനാഥ്.
ഒപിഎസിനോടുള്ള കണക്ക് തീർക്കാനുള്ള തിരഞ്ഞെടുപ്പ് പോരാട്ടം കൂടിയായതോടെ മകനെ തോൽപ്പിക്കുന്നതും മധുരമായൊരു പ്രതികാരമായേക്കും ദിനകരന്, മുന്നിൽനിന്ന് നയിക്കാൻ സേനാപതിയായി ആണ്ടിപ്പെട്ടി എംഎൽഎയായ തങ്കത്തമിഴ്സെൽവനെയാണ് ദിനകരൻ തേനിയിൽ ഇറക്കുന്നത്. രാഷ്ടീയത്തിൽ കന്നി പോരാട്ടമാണെങ്കിലും രവീന്ദ്രനാഥ് രാഷ്ട്രീയത്തിലുണ്ട്. അണ്ണാ ഡിഎംകെയുടെ കീഴിലുള്ള പുരട്ചി തലൈവി അണ്ണാ പേരവൈ സംഘടനയുടെ തേനി ജില്ലാ സെക്രട്ടറിയായിരുന്നു 38 വയസുകാരനായ രവീന്ദ്രനാഥ്. കോയമ്പത്തൂർ ആർട്സ് കോളേജിൽ നിന്ന് ബിബിഎമ്മും ചെന്നൈ വൈഷ്ണവ് കോളേജിൽനിന്നും എംബിഎയും യോഗ്യത.
തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെങ്കിലും ടിടിവി ദിനകരന്റെയും എതിർസ്ഥാനാർഥിയും മുൻ എംഎൽഎയുമായ തങ്കതമിഴ് സെൽവന്റെയും തിരഞ്ഞെടുപ്പു പ്രചാരണ ചുമതലകൾ വഹിച്ചിട്ടുണ്ട്. ആറു കോടി രൂപയുടെ സ്വത്തുള്ള രവീന്ദ്രനാഥിന് ക്രിമിനൽ കേസുകളൊന്നുമില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
തമിഴ് മണ്ണിൽ 'ശശികല ഫാമിലി 'പിടിമുറുക്കുന്നതിനെതിരെ 'ധർമ്മയുദ്ധം' നയിക്കുന്ന ഒപിഎസ് മകനെ ഇറക്കുന്നത് പരിഹസിക്കാന്‍ കിട്ടുന്ന അവസരം ദിനകരനും പാഴാക്കുന്നില്ല. അണ്ണാ ഡിഎംകെയിൽ പ്രാഥമികാഗംത്വമുള്ള ആർക്കും മത്സരിക്കാമെന്നും, തന്റെ മകനും അംഗമാണെന്നും കഴിവുള്ളവരെ ജനം അംഗീകരിക്കുമെന്നും അവർ വളരുമെന്നും പനീർസെൽവം മറുപടി പറയുന്നു.
അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തേനിയിൽ നിന്ന് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍, പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ ഭൂരിഭാഗം സീറ്റുകളിലും അയോഗ്യരാക്കപ്പെട്ട എംഎൽഎമാരെ നിർത്തി പിന്നിൽനിന്ന് കളിക്കാനാണ് ദിനകരന്റെ തീരുമാനം.
എഐഎഡിഎംകെ. മുൻ എംഎൽഎമാരായ എൻ.ജി. പാർഥിപൻ ആറക്കോണത്തും കെ.പാണ്ഡുരംഗൻ വെല്ലൂരിലും മുൻമന്ത്രി പി. പളനിയപ്പൻ ധർമപുരിയിലും മത്സരിക്കും. ദിനകര പക്ഷത്തേക്ക് പോയ 18 എംഎൽഎമാരെയായിരുന്നു സ്പീക്കർ അയോഗ്യരായിരുന്നത്.
ഭൂരിപക്ഷം പേർക്കും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ദിനകരൻ സീറ്റുകൾ നൽകിയിട്ടുണ്ട് 38 സീറ്റുകളിലായിരിക്കും എഎംഎംകെ മത്സരിക്കും ഒരു സീറ്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് നൽകും.ഡിഎംകെ മുന്നണിയിൽ കോൺഗ്രസിന്റെ സീറ്റായ തേനിയിൽ ഉടൻ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുന്നതോടെ പോരാട്ടം മുറുകും.