മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി; പൊലീസ് റിപ്പോർട്ട് അംഗീകരിച്ചു
Mail This Article
പാലക്കാട്∙ അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ പൊലീസിന് അനുമതി. സംസ്കരിക്കൽ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. എപ്പോൾ വേണമെങ്കിലും സംസ്കരിക്കാം. സുപ്രീം കോടതിയുടെ മാർഗ നിർദേശങ്ങൾ പൊലീസ് പാലിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു.
നേരത്തെ മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ ഹർജി പ്രകാരം ഈ മാസം നാലു വരെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം സംസ്കരിക്കുന്നത് തടയണമെന്ന ആവശ്യപ്പെട്ട് ഭാര്യ കല മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങളുടെ കാര്യത്തിൽ പൊലീസ് നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും കൊല്ലപ്പെട്ട കാർത്തിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്
English Summary : Court gives permission to cremate bodies of maoist killed in Attappadi encounter