പൗരത്വ ബില്ലിനെതിരെ കോൺഗ്രസ് മുസ്ലിംകളെ ഇളക്കി വിട്ടു: പ്രൾഹാദ് ജോഷി
Mail This Article
ബെംഗളൂരു ∙ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തിനിടയിൽ കോൺഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണെന്നു കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. ഇന്ത്യ ഭരിക്കുകയെന്നതു ജന്മാവകാശമാണെന്നു കരുതുന്ന കോൺഗ്രസ് പൗരത്വ ബില്ലിനെതിരെ മുസ്‌ലിം സമുദായത്തെ ഇളക്കി വിട്ടിരിക്കുകയാണ്.
ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 6 മത ന്യൂനപക്ഷങ്ങൾക്കു പൗരത്വം ഉറപ്പാക്കുന്നതാണ് നിയമം. നിലവിൽ ഇന്ത്യയിൽ ജീവിക്കുന്ന ആരുടെയും പൗരത്വം ഇതിന്റെ പേരിൽ നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെസി റോഡിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു
പൗരത്വ നിയമത്തെ അനുകൂലിച്ചു ടൗൺ ഹാളിനു മുന്നിൽ ആയിരത്തോളം പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകനു കുത്തേറ്റു. ജെസി റോഡിലാണു സംഭവം. ജെപി നഗർ സ്വദേശി വരുൺ ഭൂപാളത്തിനാണ് (31) കുത്തേറ്റത്. തലയ്ക്കും നടുവിനുമാണ് പരുക്ക്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ആദ്യ നിഗമനമെന്നും കുപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും ബെംഗളൂരു വെസ്റ്റ് ഡിസിപി രമേഷ് പറഞ്ഞു.
ഇന്ത്യ സപ്പോർട്സ് സിഎഎ എന്ന പേരിൽ ബിജെപി അനുകൂലികൾ നടത്തിയ റാലിയിൽ പങ്കെടുത്ത ശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു വരുൺ. രണ്ടു ബൈക്കുകളിലായി എത്തിയ അജ്ഞാതരായ നാലു പേർ തടഞ്ഞു നിർത്തി കുത്തുകയായിരുന്നു.
വഴിയാത്രക്കാരാണ് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമികളെ കണ്ടെത്താൻ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണ്. കലാശി പാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ആശുപത്രിയിൽ വരുണിനെ സന്ദർശിച്ചു.
English Summary: Congress provoking Muslims over CAA, says Pralhad Joshi