ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്തി പ്രതി രക്ഷപ്പെട്ടത് അടിവസ്ത്രം മാത്രമിട്ട്; ദൃശ്യം പുറത്ത്
Mail This Article
മലപ്പുറം∙ കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രക്ഷപ്പെട്ട ഒരു പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഇടിപ്പിച്ച കാർ ഓടിച്ച അരീക്കോട് പത്തനാപുരം സ്വദേശി ഫസല്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
പരിസരത്തെ ഒരു വീട്ടില്‍ നിന്ന് മുണ്ടു വാങ്ങിയാണ് രക്ഷപ്പെട്ടത്. അപകട സ്ഥലത്തു വലിച്ചെറിഞ്ഞ നാലു കിലോയോളം വരുന്ന സ്വര്‍ണമിശ്രിതം കണ്ടെടുത്തിട്ടുണ്ട്. അരീക്കോട് ഊര്‍ങ്ങാട്ടിരി പനബ്ലാവ് സ്വദേശി ഷീബയുടെ ഉടമസ്ഥതയിലുളള കാറിലാണ് സ്വര്‍ണം കടത്തിയത്.
കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് സ്വര്‍ണവുമായി വന്ന കാറിനെ പിന്തുടര്‍ന്ന ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളില്‍ ഒന്നിനെയാണ് ഇടിച്ചു തെറിപ്പിച്ചത്. കാര്‍ നിര്‍ത്താന്‍ കൈ കാട്ടിയതിനു പിന്നാലെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. 25 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി.
നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചു നിന്നതോടെ ഒരു പ്രതി പിടിയിലായി. കൊടുവളളി സ്വദേശി നിസാറാണ് പിടിയിലായത്. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ ആല്‍ബര്‍ട്ട് ജോര്‍ജും ഡ്രൈവര്‍ നജീബും സാരമായ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് വധശ്രമത്തിന് കേസെടുത്തു.
English Summary: DRI team attacked by Gold Smuggling Mafia - Follow up