വിരോധം മയപ്പെടുത്തി ട്രംപ്; പുതു കരാറിനു പിന്തുണ, ടിക്ടോക് യുഎസിൽ തുടരും
Mail This Article
വാഷിങ്ടൻ∙ ചൈനീസ് ആപ്പ് ടിക്ടോക്കിനോടുള്ള നിലപാടിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അയവു വരുത്തുന്നതായി റിപ്പോർട്ട്. യുഎസിൽ തുടർന്നും പ്രവർത്തിക്കാൻ ടിക്ടോക്കിനെ അനുവദിക്കുന്ന കരാറിനെ പിന്തുണയ്ക്കുന്നതായി ട്രംപ് അറിയിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ടിക്ടോക്ക് നിരോധിക്കും എന്നു ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ടിക്‌ടോക് ഗ്ലോബൽ എന്ന പേരിൽ യുഎസിലെ പ്രവർത്തനങ്ങൾക്കായി പുതിയ കമ്പനി രൂപീകരിക്കാൻ ഉടമസ്ഥരായ ബൈറ്റ്ഡാൻസ്, ഒറാക്കിൾ, വാൾമാർട്ട് എന്നിവരുമായി ചേർന്നു കരാറുണ്ടാക്കുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണു ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എല്ലാ യുഎസ് ഉപയോക്താക്കളുടെയും ഡേറ്റ പരിരക്ഷിക്കുന്നതിനുള്ള പ്രധാന സാങ്കേതികവിദ്യയുടെയും സുരക്ഷയുടെയും ഉത്തരവാദിത്തം ഒറാക്കിളിനായിരിക്കുമെന്നു യുഎസ് ട്രഷറി ചൂണ്ടിക്കാട്ടി.
പുതിയ കമ്പനിയെ ഒറാക്കിളും വാൾമാർട്ടും പൂർണമായും നിയന്ത്രിക്കുമെന്നും 25,000 അമേരിക്കക്കാർക്കു തൊഴിലവസരം ലഭ്യമാകുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് കമ്പനികൾ ടിക്ടോക് ഗ്ലോബലിന്റെ 53% കൈവശം വയ്ക്കും. ചൈനീസ് നിക്ഷേപകർക്ക് 36 ശതമാനമാകും പങ്കാളിത്തം. 12.5 ശതമാനം ഓഹരി എടുക്കുമെന്ന് ഒറാക്കിൾ അറിയിച്ചു. അതിർത്തി സംഘർഷത്തിനു പിന്നാലെ ഇന്ത്യ ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു യുഎസിലും നിരോധന ശ്രമമുണ്ടായത്.
English Summary: Trump Supports Deal To Allow TikTok To Continue To Operate In US