ADVERTISEMENT

ന്യൂഡൽഹി∙ ഓഫ്സെറ്റ് കരാറുകൾ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നയങ്ങളെ വിമർശിച്ച് കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). ഫ്രാൻസിലെ ഡാസോ ഏവിയേഷനിൽനിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ഓഫ്സെറ്റ് കരാർ നിലവിലുണ്ട്. ഓഫ്സെറ്റ് കരാർപ്രകാരം ചെയ്യേണ്ട യാതൊന്നും ഡാസോ ഇതുവരെ ചെയ്തിട്ടില്ലെന്ന് ബുധനാഴ്ച പാർലമെന്റിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ പറയുന്നു. ഓഫ്‌സെറ്റ് നയമനുസരിച്ച്, വിദേശ സ്ഥാപനങ്ങളുമായുള്ള കരാറിൽ ഇടപാട് തുകയുടെ ഒരു നിശ്ചിത ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) ആയി രാജ്യത്തിന് കൈമാറേണ്ടതുണ്ട്.

സാങ്കേതിക കൈമാറ്റം, സാമഗ്രികളുടെ പ്രാദേശിക നിർമാണം തുടങ്ങിയവും നടത്തേണ്ടതുണ്ട്. 300 കോടിക്കു മുകളിലുള്ള എല്ലാ കരാറിനും ഈ മാനദണ്ഡങ്ങൾ ബാധകമാണ്. 2016ൽ 59,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഫ്രാൻസുമായി റഫാൻ വിമാനങ്ങൾ വാങ്ങുന്നതിന് കരാർ ഒപ്പിട്ടത്. ഇതിലെ ഓഫ്സെറ്റ് കരാർ പ്രകാരം എയർക്രാഫ്റ്റ് നിർമാതാക്കളായ ഡാസോ ഏവിയേഷനും എയർക്രാഫ്റ്റിലെ മിസൈൽ നിർമാതാക്കളായ എംബിഡിഎയും നിർമാണ സാങ്കേതികവിദ്യയുടെ 30 ശതമാനം ഡിആർഡിഒയ്ക്ക് കൈമാറേണ്ടതുണ്ട്. എന്നാൽ ഇരു കമ്പനികളും ഇതു ചെയ്തിട്ടില്ല. ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിനുവേണ്ടി പുതിയൊരു എൻജിൻ ആഭ്യന്തരമായി വികസിപ്പിക്കുന്നതിന് ഫ്രഞ്ച് സാങ്കേതികവിദ്യ ലഭിക്കാൻ ഡിആർഡിഒ ഏറെനാളായി ശ്രമിക്കുകയാണ്.

ജൂലൈ 29ന് 5 റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. ഓഫ്െസറ്റ് കരാറിൽ വീഴ്ച സംഭവിച്ചെങ്കിലും പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. 2005 മുതൽ 2018 മാർച്ച് വരെ മൊത്തം 66,427 കോടി രൂപയുടെ 48 ഓഫ്‌സെറ്റ് കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇതിൽ 19,223 കോടി രൂപ 2018 ഡിസംബറോടെ ലഭിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 11,396 കോടി മാത്രമാണ് ഇതുവരെ ലഭിച്ചത്. 2024ഓടെ 66,427 കോടിയും ലഭ്യമാക്കേണ്ടതുണ്ട്. നിലവിലെ ഓഫ്‌സെറ്റ് നയമനുസരിച്ച് ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനാൽ പ്രതിരോധ മന്ത്രാലയം ഇവ പുനഃപരിശോധിക്കണമെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

English Summary: Dassault Yet To Meet Key Offset Obligation In Rafale Deal: Top Auditor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com