ബാലഭാസ്‌കറിന്റെ മരണം: 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ തേടി സിബിഐ
Mail This Article
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം വിപുലമാക്കി സിബിഐ. 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ ഡിആർഐയിൽ (ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്)നിന്ന് സിബിഐ വാങ്ങി. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളാണ് കേസിൽ പ്രതികളായിരിക്കുന്നത്.
ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ ഡിആര്‍ഐ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഒരു വ്യക്തിയെക്കുറിച്ചു വിവരം ലഭിച്ചത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് സോബിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഡിആര്‍ഐ പരിശോധിച്ചത്.
2019 മേയ് 13നാണ് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്‌ഷനു സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു.
Content Highlight: Violinist Balabhaskar's Accident Death, Gold Smuggling Case, CBI