ADVERTISEMENT

കാബൂൾ∙ ‘ചാവേർ ആക്രമണത്തിലോ വ്യോമാക്രമണത്തിലോ സ്വന്തം കുഞ്ഞ് ഇന്നു കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയുമായി എല്ലാ ദിവസവും നീറിനീറി കഴിയേണ്ടിവരുന്ന അവസ്ഥ ചിന്തിച്ചിട്ടുണ്ടോ. പതിനായിരക്കണക്കിനു വരുന്ന അഫ്ഗാൻ മാതാപിതാക്കളുടെ ധൈര്യം ചോർത്തുന്ന ഭയാനകമായ യാഥാർഥ്യമാണത്’ – പറയുന്നത് സേവ് ദി ചിൽഡ്രൻ അഫ്ഗാനിസ്ഥാൻ ഡയറക്ടർ ക്രിസ് ന്യാമൻഡിയാണ്. യുദ്ധം തകർത്തെറിഞ്ഞ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 14 വർഷമായി ദിവസവും ശരാശരി 5 കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ പരുക്കേൽക്കപ്പെടുകയോ ചെയ്യാറുണ്ടെന്ന് റിപ്പോർട്ടിനെത്തുടർന്നാണ് ന്യാമൻഡിയുടെ പ്രതികരണം.

യുഎന്നിൽനിന്നു ലഭിക്കുന്ന കണക്കുകൾ അനുസരിച്ച് കുറഞ്ഞത് 26,025 കുട്ടികളെങ്കിലും 2005–2019 കാലഘട്ടത്തിൽ കൊല്ലപ്പെടുകയോ അംഗപരിമിതരാകുകയോ ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്ന് സംഘടന ആവശ്യപ്പെടുകയും ചെയ്തു.

സമാധാന ചർച്ചകൾ തടസ്സപ്പെടുകയും യുഎസ് സൈന്യത്തിന്റെ പിൻവാങ്ങൽ നടക്കുകയും ചെയ്യുന്നതിനിടെ അഫ്ഗാനിസ്ഥാനിൽ വൻതോതിൽ അക്രമപരമ്പര അരങ്ങേറുകയാണ്. കുട്ടികൾക്ക് ഏറ്റവും അപകടകരമായ 11 രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാനെന്നും സേവ് ദി ചിൽഡ്രൻ പറയുന്നു. 2019ലാണ് ഏറ്റവുമധികം കുട്ടികൾക്ക് ജീവഹാനി സംഭവിക്കുകയോ അംഗപരിമിതരാകുകയോ ചെയ്തിരിക്കുന്നതെന്നും വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളിൽ പറയുന്നു. 874 കുട്ടികളാണ് 2019ൽ മരിച്ചത്. അംഗപരിമിതരായത് 2275 പേരും. ഇതിൽ മൂന്നിലൊന്നും ആൺകുട്ടികളാണ്.

ഹെറാത്ത് പ്രവിശ്യയിൽ കട്ട നിർമിക്കുന്ന ഫാക്ടറിയിൽ പണിയെടുക്കുന്ന പെൺകുട്ടി. 2020 ഓഗസ്റ്റ് 26ലെ ചിത്രം. (Photo by HOSHANG HASHIMI / AFP)
ഹെറാത്ത് പ്രവിശ്യയിൽ കട്ട നിർമിക്കുന്ന ഫാക്ടറിയിൽ പണിയെടുക്കുന്ന പെൺകുട്ടി. 2020 ഓഗസ്റ്റ് 26ലെ ചിത്രം. (Photo by HOSHANG HASHIMI / AFP)

സ്കൂളുകൾക്കുനേരെ പലപ്പോഴും ആക്രമണം ഉണ്ടാകാറുണ്ട്. 2017നും 2009നും ഇടയിൽ 300ൽ അധികം ആക്രമണങ്ങള്‍ സ്കൂളുകൾക്കുനേരെ ഉണ്ടായിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ജനവാസപ്രദേശങ്ങൾ ഒഴിവാക്കണമെന്ന് സംഘടന യുകെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദശാബ്ദങ്ങൾ നീണ്ട അക്രമങ്ങളിൽ പതിനായിരക്കണക്കിനു സാധാരണക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.

യുഎസിന്റെ ദൈർഘ്യമേറിയ യുദ്ധം

2001 സെപ്റ്റംബർ 11ന് വിമാനങ്ങൾ തട്ടിയെടുത്ത് അൽ ഖായിദ നടത്തിയ വേൾ‍ഡ് ട്രേഡ് സെന്റർ ആക്രമണത്തെത്തുടർന്നാണ് യുഎസ് സൈന്യം അഫ്ഗാനിലെത്തിയത്. താലിബാനെ അധികാരത്തിൽനിന്നു താഴെയിട്ടെങ്കിലും ഇപ്പോൾ വീണ്ടും അവർ ശക്തി പ്രാപിക്കുന്നു. ഇപ്പോൾ കൂടുതൽ പ്രദേശങ്ങൾ അവർ കൈയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമെന്നാണ് അഫ്ഗാനിസ്ഥാനിലെ ഇടപെടൽ അറിയപ്പെടുന്നത്.

ഫെബ്രുവരിയിൽ താലിബാനുമായി കരാർ ഒപ്പിട്ടതിനു പിന്നാലെ യുഎസ് അവിടെനിന്ന് പട്ടാളത്തെ പിൻവലിച്ചു തുടങ്ങിയിരുന്നു. എന്നാൽ അഫ്ഗാൻ സർക്കാരുമായി ധാരണയിൽ എത്താൻ താലിബാന് സാധിച്ചിട്ടില്ല. അതിനാൽത്തന്നെ താലിബാൻ വീണ്ടും അക്രമപരമ്പരകൾ അഴിച്ചുവിടുന്നുണ്ട്.

English Summary: Afghanistan war: 26,000 Afghan children killed or maimed since 2005

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com