ADVERTISEMENT

കോവിഡ് വാക്സീൻ എന്ന യാഥാർഥ്യത്തിലേക്കു ലോകം അടുക്കുകയാണ്. ചൊവ്വാഴ്ച മുതൽ യുകെയിൽ വാക്സീൻ വിതരണം തുടങ്ങും. യുഎസിലും 95% ഫലപ്രാപ്തിയുടെ നിറവിൽ രണ്ടു വാക്സീനുകൾ അടിയന്തര അംഗീകാരം കാത്തിരിക്കുന്നു. എന്നാൽ പുതിയ വാക്‌സീന്‍ കുത്തിവയ്ക്കുന്നതിനെക്കുറിച്ച്‌ ലോകമെങ്ങും ആശങ്കയുമുണ്ട്.

പാർശ്വഫലം ഉണ്ടാക്കുമോ? ഫ്ലൂവിനെതിരെ ഉപയോഗിക്കുന്ന വാക്സീൻ പോലെയാകുമോ? കുത്തിവയ്പ്പിന് കൂടുതൽ വേദനയുണ്ടാകുമോ? പുതിയ സാങ്കേതിക വിദ്യയായ എംആർഎൻഎ (mRNA technology – മെസഞ്ചർ ആർഎൻഎ) ഉപയോഗിച്ചുള്ള ആദ്യ വാക്സീൻ ആണിതെന്നതും ആശങ്കകൾ വർധിപ്പിക്കുന്നു.

എന്താണ് എംആർഎൻഎ വാക്സീനുകൾ?

മൊഡേണ വാക്സീൻ. ഫയൽ ചിത്രം: JOEL SAGET / AFP
മൊഡേണ വാക്സീൻ. ഫയൽ ചിത്രം: JOEL SAGET / AFP

സാംക്രമിക രോഗങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന പുതിയതരം വാക്സീനുകളാണ് എംആർഎൻഎ വാക്സീനുകൾ. പ്രതിരോധശേഷിയുണ്ടാക്കാൻ സാധാരണ പല വാക്സീനുകളിലും ചെയ്യുന്നത് നിർജീവമായ അല്ലെങ്കിൽ ശക്തികുറഞ്ഞ വൈറസുകളെ നമ്മുടെ ശരീരത്തിലേക്കു കടത്തിവിടുകയാണ്.

എന്നാൽ എംആർഎൻഎ വാക്സീനുകൾ പ്രവർത്തിക്കുന്നത് അങ്ങനെയല്ല. പ്രതിരോധശേഷി വർധിപ്പിക്കാനായി പ്രോട്ടീൻ ഉണ്ടാക്കുന്നതെങ്ങനെയെന്നു നമ്മുടെ സ്വന്തം കോശങ്ങളെ പഠിപ്പിക്കുകയാണ് അവ ചെയ്യുന്നത്. ഈ പ്രതികരണം ആന്റിബോഡികൾ ശരീരത്തിനുള്ളിൽ ഉണ്ടാക്കും. ഇവയാണ് യഥാർഥ വൈറസ് നമ്മുടെ ശരീരത്തിൽ കയറുമ്പോൾ സംരക്ഷണം നൽകുന്നത്.

വാക്സീൻ പ്രവർത്തിക്കുന്നത് ഇങ്ങനെ

മോഡേർണ കമ്പനിയുടെ വാക്സീൻ പരീക്ഷണത്തിൽ പങ്കാളിയാകുന്നയാൾ. (ഫയൽ ചിത്രം) (Photo by - / Henry Ford Health System / AFP)
മോഡേർണ കമ്പനിയുടെ വാക്സീൻ പരീക്ഷണത്തിൽ പങ്കാളിയാകുന്നയാൾ. (ഫയൽ ചിത്രം) (Photo by - / Henry Ford Health System / AFP)

കൈയുടെ മുകൾ ഭാഗത്ത് മസിലിലാണ് കോവിഡ് എംആർഎൻഎ വാക്സീൻ എടുക്കുക. വാക്സീൻ ശരീരത്തിൽ പ്രവേശിച്ചയുടനെ ‘സ്പൈക് പ്രോട്ടീൻ’ എന്ന നിരുപദ്രവകരമായ ഒരു പ്രോട്ടീൻ നിർമിക്കാൻ കോശങ്ങൾക്കു നിർദേശം നൽകും. ഇവ നിർമിക്കപ്പെട്ടു കഴിയുമ്പോൾ കോശങ്ങളുടെ പുറത്താണ് സ്ഥിതി ചെയ്യുക. കൊറോണ വൈറസിന്റെ പുറത്തും ഇതേ സ്പൈക് പ്രോട്ടീൻ ഉണ്ട്.

ഉൽപ്പാദിക്കപ്പെട്ടു കഴിയുമ്പോൾ ഈ പ്രോട്ടീൻ നമ്മുടെ ശരീരത്തു വേണ്ടതല്ലെന്ന് പ്രതിരോധ സംവിധാനത്തിനു മനസ്സിലാകും. ഉടനെ അവ ആന്റിബോഡികൾ നിർമിച്ചുതുടങ്ങും. പതിയെ നമ്മുടെ ശരീരം ഭാവിയിൽ വരാവുന്ന വൈറസ് ബാധയെ പ്രതിരോധിക്കാൻ തക്ക സജ്ജമാകും. ഇതോടെ, യഥാർഥ കൊറോണ വൈറസ് ശരീരത്തു കയറിയാലും അതിനെതിരെ പോരാടാൻ നമ്മുടെ പ്രതിരോധ സംവിധാനം തയാറായി ഇരിക്കും.

‘കൈയിൽ ചെറിയൊരു നുള്ള് തരുന്നതുപോലെ’

രണ്ടു ഡോസായാണ് വാക്സീൻ നൽകുക. ഒന്ന് ശരീരത്തെ സജ്ജമാക്കാനും കുറച്ച് ആഴ്ചകൾക്കുശേഷം നൽകുന്ന രണ്ടാമത്തെ ഡോസ് പ്രതിരോധശേഷി വർധിപ്പിക്കാനുമുള്ളതാണ്. വാക്സീൻ പരീക്ഷണത്തിൽ പങ്കാളിയായ യുഎസിലെ ബോസ്റ്റൻ സ്വദേശി യാസിർ ബത്തൽവി (24)യുടെ അനുഭവം ഇങ്ങനെ.

‘ഫ്ലൂവിനെതിരായുള്ള ഇൻജക്‌ഷൻ പോലെയാണ് ഇതു തോന്നിയത്. കൈയിൽ ചെറിയൊരു നുള്ള് തരുന്നതു പോലെയാണ് അനുഭവപ്പെട്ടത്. ആശുപത്രിയിൽനിന്നു പോയി അന്നു വൈകുന്നേരം കൈ മടക്കാനൊക്കെ ചെറിയ പ്രയാസം അനുഭവപ്പെട്ടു. കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. അതു പിന്നീടു മാറി.

(Photo by Kenzo TRIBOUILLARD / AFP)
(Photo by Kenzo TRIBOUILLARD / AFP)

രണ്ടാമത്തെ ഡോസിനുശേഷം ചെറിയ പ്രശ്നങ്ങൾ കണ്ടു. ആശുപത്രിയിൽ കഴിയുന്ന സമയം കുഴപ്പമില്ലാതെപോയി. വൈകുന്നേരമായപ്പോഴാണ് പ്രയാസങ്ങൾ തുടങ്ങിയത്. ചെറിയതോതിൽ പനിയും ക്ഷീണവും കുളിരും അനുഭവപ്പെട്ടു. എന്നാൽ പിറ്റേന്ന് എല്ലാം മാറി. ലക്ഷണങ്ങൾ കണ്ടപ്പോൾ ഡോക്ടർമാരെ ബന്ധപ്പെട്ടിരുന്നെങ്കിലും പേടിക്കേണ്ടെന്നാണ് പറഞ്ഞത്. ശരീരം വാക്സീനോടു പ്രതികരിക്കുന്നുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നതെന്നാണ് വിദഗ്ധർ പറഞ്ഞത്’.

വാക്സീൻ സ്വീകരിച്ചു കഴിയുമ്പോൾ കാണിക്കുന്ന ലക്ഷണങ്ങൾ 24 – 48 മണിക്കൂറിനുള്ളിൽ മാറുമെന്ന് യുഎസിലെ സാംക്രമിക രോഗ വിദഗ്ധൻ ആന്തണി ഫൗചി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വാക്സീൻ സ്വീകരിച്ചു കഴിയുമ്പോഴുണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് സ്വീകർത്താവിനെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ടെക്നോളജി, പക്ഷേ അജ്ഞാതമല്ല

നിലവിൽ യുഎസിൽ എംആർഎൻഎ വാക്സീനുകൾക്ക് അനുമതി നൽകിയിട്ടില്ല. എന്നാൽ ദശകങ്ങളായി ഈ സാങ്കേതികവിദ്യ ഗവേഷകർ പഠിക്കുന്നുണ്ടായിരുന്നു. നിലവിൽ ലഭ്യമായവ ഉപയോഗിച്ച് ലബോറട്ടറിയിൽത്തന്നെ ഇവ വികസിപ്പിച്ച് എടുക്കാമെന്നതാണ് ഈ വാക്സീനുകളിലേക്ക് ശ്രദ്ധ തിരിയാൻ കാരണം. ഇതുവഴി വാക്സീൻ നിർമാണ പ്രക്രിയയുടെ ഗുണനിലവാരം ഉറപ്പാക്കാനും ഗുണമേന്മ വർധിപ്പിക്കാനും കഴിയും.

പരമ്പരാഗതമായി വാക്സീൻ നിർമിക്കുന്ന രീതികളെക്കാൾ വേഗത്തിൽ വാക്സീൻ വികസിപ്പിച്ചെടുക്കാനും ഈ മാർഗത്തിലൂടെ കഴിയും. ഫ്ലൂ, സിക, റാബിസ്, സൈറ്റോമെഗാലോവൈറസ് (സിഎംവി) എന്നിവയ്ക്കായി എംആർഎൻഎ വാക്സീൻ ഉപയോഗിക്കാനാകുമോ എന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. കൊറോണ വൈറസിനെക്കുറിച്ചുള്ള അത്യാവശ്യ വിവരങ്ങൾ ലഭ്യമായിക്കഴിഞ്ഞാൻ എംആർഎൻഎ ഉപയോഗിച്ച് വാക്സീൻ നിർമാണം ആരംഭിക്കാൻ കഴിയും.

ഭാവിയിൽ ഒരു എംആർഎൻഎ വാക്സീൻ ഉപയോഗിച്ച് നിരവധി രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി കൊണ്ടുവരാൻ സാധിച്ചെന്നിരിക്കും. ഇതിനായുള്ള ഗവേഷണങ്ങളും നടക്കുന്നു. വാക്സീനുകൾക്കപ്പുറത്ത് അർബുദ ചികിത്സയിലും എംആർഎൻഎ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകതയുള്ള അർബുദ കോശങ്ങളെ ലക്ഷ്യമിട്ട് പ്രതിരോധശേഷി വർധിപ്പിക്കാൻ എംആർഎൻഎയ്ക്ക് കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

English Summary: What it feels like to get an mRNA coronavirus vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com