ADVERTISEMENT

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്.. കാലാവസ്ഥാ പ്രവചനങ്ങളെ കളിയാക്കി നമ്മൾ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഡയലോഗാണിത്. 'ഇതൊരു മാതിരി കാലാവസ്ഥാ പ്രവചനം പോലെ ആണല്ലോഡേ നിന്റെ കാര്യം' എന്നു സ്വഭാവത്തിൽ സ്ഥിരതയില്ലാത്ത കൂട്ടുകാരെയും വിമർശിക്കും. കാരണം എന്താണ്? കാലാവസ്ഥാ പ്രവചനം പലപ്പോഴും തെറ്റിപ്പോകാറുണ്ട്. ബുറെവി ചുഴലിക്കാറ്റിന്റെ കാര്യത്തിലും ഇതു സംഭവിച്ചു.

കേരളത്തിലോട്ടൊകെ ബുറെവി വരുന്നുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിപ്പു നൽകി. എന്നാൽ ചുഴലിക്കാറ്റിന് അതിലൊന്നും തീരെ താൽപര്യമുണ്ടായിരുന്നില്ല. ഏതായാലും ഇതു വേറൊരു ചുഴലിക്കു വഴിയൊരുക്കി, ട്രോൾ ചുഴലി. കാലാവസ്ഥാ വകുപ്പും നിരീക്ഷണ ആപ്പുകളും ഉൾപ്പെടെ നല്ലരീതിയിൽ ട്രോൾ ഏറ്റുവാങ്ങി. ഇതു പുത്തരിയല്ല, പലപ്പോഴും കാലാവസ്ഥാ നിരീക്ഷണരംഗം ട്രോളൻമാരുടെ ഇഷ്ടമേഖലയാണ്. എന്നാൽ, ഒരു നിരീക്ഷണം തെറ്റിയതിന്റെ പേരിൽ കാലാവസ്ഥാ റിപ്പോർട്ടുകളെ കളിയാക്കാനും വിമർശിക്കാനും പോയിട്ട് കാര്യമില്ലെന്നതാണു വസ്തുത.

ഇതൊന്നും ആരുടെയും തെറ്റല്ല. ലോകം മുഴുവൻ ഇതു തന്നെയാണു സ്ഥിതി. കാലാവസ്ഥ പൊതുവെ ശാന്തവും പ്രവചനസ്വഭാവം പുലർത്തുന്നതുമായ സംസ്ഥാനമാണ് കേരളം. എന്നാൽ യുഎസിലും യൂറോപ്പിലുമൊക്കെ അതല്ല സ്ഥിതി. കാലാവസ്ഥ പൊടുന്നനെ രൂക്ഷഭാവം കൈവരിക്കാം. അതിനാൽ തന്നെ മറ്റു വാർത്തകൾക്കു കൊടുക്കുന്ന പ്രാധാന്യം അവിടങ്ങളിൽ കാലാവസ്ഥാ റിപ്പോർട്ടുകൾക്കും ആളുകൾ നൽകാറുണ്ട്. വെതർ റിപ്പോർട്ടർമാരിൽ പലരും വലിയ സെലിബ്രിറ്റികളുമാകാറുണ്ട്. ജാക്കി ജോൺസൺ, ബെറ്റി ഡേവിസ്, സിൻഡി പ്രിസ്ലർ തുടങ്ങിയവർ ഉദാഹരണങ്ങൾ.

ഇത്തരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയുള്ള മേഖലയായിട്ടുകൂടി ഇവിടങ്ങളിലും റിപ്പോർട്ടുകൾ അടിമുടി തെറ്റുന്നത് സർവസാധാരണമാണ്. ഉപഗ്രഹചിത്രങ്ങൾ, വെതർഷിപ്പുകൾ, സൂപ്പർ കംപ്യൂട്ടറുകൾ, കോടിക്കണക്കിനു ബജറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അവിടങ്ങളിൽ വൈദഗ്ധ്യം നേടിയ ജീവനക്കാർ.. ഇവയൊക്കെ ഉണ്ടായിട്ടാണ് ഇതു സംഭവിക്കുന്നതെന്ന് ഓർക്കണം.

ഒട്ടേറെ വിവരങ്ങളും മാനദണ്ഡങ്ങളും പരിശോധിച്ചാണു കാലാവസ്ഥാ റിപ്പോർട്ട് തയാറാക്കുന്നത്. മിക്കപ്പോഴും അപ്പോഴത്തെ നിലയെ (റിയൽ ടൈം) അടിസ്ഥാനപ്പെടുത്തി കംപ്യൂട്ടർ സിമുലേഷന്റെ സഹായത്തോടെയാകും പ്രവചനങ്ങൾ. എന്നാൽ ഈ മാനദണ്ഡങ്ങളെയൊക്കെ നിഷ്പ്രഭമാക്കി കാലാവസ്ഥ പൊടുന്നനെ മാറുന്നത് പ്രവചനത്തെ ബാധിക്കാം.

മൈക്കൽ ഫിഷും ചുഴലിക്കാറ്റും

കാലാവസ്ഥയെക്കുറിച്ചു നടത്തിയ പ്രവചനങ്ങളിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ് മൈക്കൽ ഫിഷിന്റെ പ്രവചനം. വർഷം 1987. ഇംഗ്ലണ്ടിനെയും പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളെയും ആഴത്തിൽ ആക്രമിച്ച ഗ്രേറ്റ് സ്റ്റോം എന്ന ചുഴലിക്കാറ്റ് കടലിൽ രൂപമെടുത്ത കാലം. ഇംഗ്ലണ്ടിലെ ആളുകൾ മുഴുവൻ ശ്രദ്ധയോടെ കാണുന്ന ബിബിസിയിലെ കാലാവസ്ഥാ വാർത്താപരിപാടിയിൽ മൈക്കൽ ഫിഷ് ഇങ്ങനെ പറഞ്ഞു.

'എന്നെ ഒരു സ്ത്രീ വിളിച്ച് ഒരു ചുഴലിക്കാറ്റ് വരുന്നതായി കണ്ടെന്നു പറഞ്ഞു. വിശ്വസിക്കേണ്ട, ഇംഗ്ലണ്ടിൽ ഇന്ന് കാറ്റടിക്കുമെങ്കിലും ശക്തി പ്രാപിക്കില്ല.' 'പ്രവചനം കാറ്റിൽ പറന്നു' എന്ന പ്രയോഗം അർഥവത്തായി മാറിയ സംഭവമാണ് പിന്നെ നടന്നത്. ഫിഷിന്റെ കഷ്ടകാലത്തിന് കടുത്തകാറ്റ് ഇംഗ്ലണ്ടിൽ സംഹാരതാണ്ഡവം നടത്തി. ഇതോടെ യൂറോപ്പിലെയും അമേരിക്കയിലെയും കാലാവസ്ഥാ പ്രവചനക്കാർ പുതിയൊരു രീതി കൈക്കൊണ്ടു തുടങ്ങി.

ഏതു കാലാവസ്ഥാ വ്യതിയാനം വന്നാലും അതിനെ രൂക്ഷമായി അവതരിപ്പിക്കുക. ഉദാഹരണത്തിന് ഒരു ചെറിയ കാറ്റടിക്കാനാകും സാധ്യത, പക്ഷേ പറയുന്നത് 'കടുത്ത കാറ്റ് വീശിയടിക്കും' എന്നായിരിക്കും. കാലാവസ്ഥാ പ്രവചനക്കാരുടെ ഈ പേടിയെ ‘മൈക്കൽ ഫിഷ് ഇഫക്ട്’ എന്നാണ് വിളിക്കുന്നത്. ഇതുമൂലം മല പോലെ വന്നത് എലി പോലെ പോയ ഒട്ടേറെ സംഭവങ്ങളുണ്ട്. പക്ഷേ ഇന്ന് ഈ ഇഫക്ടിന് അത്ര സ്വാധീനമില്ല. കാരണം, ഏറെക്കുറെ കൃത്യമായ റിപ്പോർട്ടുകളാണ് നമ്മൾ കാണുന്നത്.

തുടക്കം മുതലുണ്ട്

കാലാവസ്ഥ നിരീക്ഷണത്തിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ആദ്യകാലത്ത് കാലാവസ്ഥയെ അറിയേണ്ട ഏറ്റവും വലിയ ആവശ്യം കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കുമായിരുന്നു. വള്ളമിറക്കുന്നതിനോ കൃഷിപ്പണികൾ നടക്കേണ്ടതിനോ കാലാവസ്ഥ എങ്ങനെയെന്ന് മനസ്സിലാക്കണം. മൃഗങ്ങളുടെ സ്വഭാവം മാറുന്നത് നോക്കിയും മറ്റും ആ കാലത്ത് ആളുകൾ കാലാവസ്ഥ പ്രവചിച്ചിരുന്നു. ഒരു പിടി മണ്ണു താഴേക്കു തൂവിക്കൊണ്ട് കാറ്റിന്റെ ദിശ മനസ്സിലാക്കുന്ന വിദ്യയൊക്കെ ആ പ്രിമിറ്റീവ് ടെക്‌നോളജിയുടെ ഇന്നത്തെ അവശേഷിപ്പുകളാണ്.

ഇന്ന് ഉപഗ്രഹദൃശ്യങ്ങളും സൂപ്പർ കംപ്യൂട്ടറുകളുമൊക്കെ അരങ്ങുവാഴുന്ന കാലാവസ്ഥ നിരീക്ഷണ സംവിധാനത്തിന് പകരം രസകരമായ ചില വിദ്യകളാണ് അക്കാലത്തുണ്ടായിരുന്നത്. യൂറോപ്പിലെ ചില കർഷകർ കുപ്പിയിൽ തവളകളെ വളർത്തിയിരുന്നത്രേ.. എന്തിനെന്നോ, മഴ വരുന്നത് മുൻകൂട്ടി അറിയാൻ. കാലാവസ്ഥാ നിരീക്ഷണശാസ്ത്രം ഇതിനിടെ ശ്രദ്ധ നേടി തുടങ്ങിയെങ്കിലും ആരും വലിയ ശ്രദ്ധ കൊടുത്തില്ല.

ഭാവിയിൽ ലണ്ടൻ നഗരത്തിന്റെ കാലാവസ്ഥ 24 മണിക്കൂർ മുൻപെ പ്രവചിക്കാനുള്ള സാങ്കേതിക വിദ്യകളൊക്കെ നിലവിൽ വരുമെന്ന് ഒരു എംപി പ്രഖ്യാപിച്ചത് ബ്രിട്ടിഷ് പൊതുസഭയിൽ നിലയ്ക്കാത്ത ചിരിക്കു വഴിയൊരുക്കിയതൊക്കെ അന്നത്തെ അവഗണനയുടെയും വിശ്വാസമില്ലായ്മയുടെയും നേർചിത്രമായിരുന്നു. തവളകളിലും പൊടിക്കൈകളിലുമൊക്കെ ഒതുങ്ങിയിരുന്ന കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രത്തിന് ശക്തമായ അടിത്തറ പാകിയത് ഒരു നാവികനാണ്, അഡ്മിറൽ റോബട്ട് ഫിറ്റ്‌സ്‌റോയി.

1830കളിൽ പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള പഠനത്തിനു നാന്ദി കുറിച്ച ചാൾസ് ഡാർവിന്റെ പ്രശസ്തമായ കപ്പൽയാത്രയുടെ സാരഥി ഫിറ്റ്‌സ്‌റോയിയായിരുന്നു. ഡാർവിൻ യാത്ര ചെയ്ത എച്ച്എംഎസ് ബീഗിൾ എന്ന വിശ്വവിഖ്യാതമായ കപ്പലിന്റെ ക്യാപ്റ്റൻ. നാവികസേവനത്തിനു ശേഷം ഫിറ്റ്‌സ്‌റോയി ഒരു കാലാവസ്ഥാ നിരീക്ഷകനായി മാറി.

കാലാവസ്ഥാ വ്യതിയാനം മൂലം അക്കാലത്തുണ്ടായ തുടർച്ചയായ കപ്പൽ ദുരന്തങ്ങളായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ. പിൽക്കാലത്തു വലിയ പ്രശസ്തി നേടിയ മെറ്റ് ഓഫിസ് എന്ന കാലാവസ്ഥാ നിരീക്ഷണ സ്ഥാപനത്തിനു തുടക്കമിട്ട ഫിറ്റ്‌സ്‌റോയിയാണു കാലാവസ്ഥാ പ്രവചനങ്ങൾക്കു ഫോർക്കാസ്റ്റ് എന്ന പേരു നൽകിയത്.

അക്കാലത്ത് ബ്രിട്ടനിൽ പ്രചാരം നേടിയ ടെലിഗ്രാഫ് സംവിധാനം ഉപയോഗിച്ചായിരുന്നു ഫിറ്റ്‌സ്‌റോയിയുടെ നിരീക്ഷണം. ഇംഗ്ലണ്ടിന്റെ പല തീരങ്ങളിൽ നിന്നുള്ള തത്സമയ കാലാവസ്ഥ ടെലിഗ്രാഫിലൂടെ അറിഞ്ഞ ഫിറ്റ്‌സ്‌റോയി തന്റെ ലണ്ടൻ ഓഫിസിലിരുന്ന് കാലാവസ്ഥാ പ്രവചനങ്ങൾ നടത്തി. പതിയെ ശ്രദ്ധേയനുമായി. അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ പത്രമാധ്യമങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങി.

എന്നാൽ ഇന്നത്തെ കാലാവസ്ഥാ നിരീക്ഷണരംഗം നേരിടുന്ന ആ വലിയ വെല്ലുവിളി ഫിറ്റ്‌സ്‌റോയിയെയും അലട്ടി. പലപ്പോഴും നിരീക്ഷണങ്ങൾ ശരിയായി. എന്നാൽ ചിലതു തെറ്റി. തെറ്റു പറ്റുന്ന വേളയിൽ സമൂഹത്തിൽനിന്നും മാധ്യമങ്ങളിൽനിന്നുമുള്ള നിശിതമായ വിമർശനം അദ്ദേഹത്തെ തേടിയെത്തി. ഇംഗ്ലണ്ടിലെ വലിയ തമാശക്കാരൻ എന്ന രീതിയിൽ പോലും പലരും അദ്ദേഹത്തെ മുദ്രകുത്തി.

അവസാനകാലങ്ങളിൽ വിഷാദരോഗ ബാധിതനായി മാറിയ ഫിറ്റ്‌സ്‌റോയി ഒടുവിൽ ആത്മഹത്യ ചെയ്തു. താൻ റിപ്പോർട്ടുകൾ അയയ്ക്കുമ്പോൾ ഒരു കാര്യം അദ്ദേഹം പറഞ്ഞിരുന്നു. കാലാവസ്ഥാ നിരീക്ഷണങ്ങൾ പ്രവചനങ്ങളോ ദർശനങ്ങളോ അല്ല, മറിച്ച് ശാസ്ത്രത്തിലും കണക്കുകൂട്ടലിലും അടിസ്ഥാനപ്പെടുത്തിയ മുൻസൂചനകളാണ്.

ഇതു തന്നെയാണ് ഇപ്പോഴും. കാലാവസ്ഥാ പ്രവചനമല്ല ഫോർക്കാസ്റ്റുകൾ, അവ ശാസ്ത്ര നിരീക്ഷണങ്ങളാണ്. ഏതു നിരീക്ഷണങ്ങളെയും തകിടം മറിച്ച് സ്വന്തം രീതിയിൽ പ്രവർത്തിക്കാൻ പ്രകൃതിക്കു ശക്തിയുണ്ട്. അതിനാൽ കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ച ഒരു ദുരന്തം ഒഴിഞ്ഞു പോകുമ്പോൾ പ്രകൃതിയുടെ ഔദാര്യത്തിനു നന്ദി പറയുന്നതാകും ന്യായം.

English Summary : History of weather forecast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com