ADVERTISEMENT

കണ്ണൂർ ∙ ഇടതു തരംഗത്തിനിടയിലും കണ്ണൂർ കോർപറേഷൻ വീഴാതെ പിടിച്ച് യുഡിഎഫ്. കഴിഞ്ഞ തവണ ഒരിടത്തും ഭരണം ലഭിക്കാത്ത ബ്ലോക്ക് പഞ്ചായത്തിൽ ഒരിടത്തു ഭരണം നേടിയും, മൂന്നു നഗരസഭകൾ നിലനിർത്തിയും നഗരകേന്ദ്രങ്ങളിൽ യുഡിഎഫ് നില മെച്ചപ്പെടുത്തി. എന്നാൽ മലയോരത്തെ അഞ്ചു പഞ്ചായത്തുകളടക്കം എൽഡിഎഫിനു വിട്ടുകൊടുത്ത് ഗ്രാമപഞ്ചായത്തുകളിൽ അവർ വലിയ തിരിച്ചടിയേറ്റു വാങ്ങി. കഴിഞ്ഞതവണ 19 പഞ്ചായത്തുകൾ കയ്യിലുണ്ടായിരുന്ന യുഡിഎഫ് 12ലേക്ക് ഒതുങ്ങി. എൽഡിഎഫ് 52ൽനിന്ന് 55ലെത്തി. ഒരെണ്ണം യുഡിഎഫ് പിടിച്ചെടുത്തു. നാലു പഞ്ചായത്തുകൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതെ ത്രിശങ്കുവിലായി.

ജില്ലാ പഞ്ചായത്തിൽ എൽഡിഎഫും കോർപറേഷനിൽ യുഡിഎഫും ഭരണം നിലനിർത്തി. 24 അംഗ ജില്ലാ പഞ്ചായത്തിൽ 23 സീറ്റുകളിലായിരുന്നു മൽസരം. 16ൽ എൽഡിഎഫും 7ൽ യുഡിഎഫും വിജയിച്ചു. കഴിഞ്ഞ തവണ ഒരു ബ്ലോക്ക് പഞ്ചായത്ത് പോലുമില്ലാതിരുന്ന യുഡിഎഫ് ഒരിടത്തു ഭരണം പിടിക്കുകയും ഒരിടത്ത് ഒപ്പമെത്തുകയും ചെയ്തു. മത്സരം നടന്ന എട്ടു മുനിസിപ്പാലിറ്റികളിൽ നാലെണ്ണം എൽഡിഎഫ് നിലനിർത്തി. മൂന്നെണ്ണം യുഡിഎഫിനും നിലനിർത്താനായി. ഒരെണ്ണം ത്രിശങ്കുവിലാണ്.

നഷ്ടക്കച്ചവടത്തിനിടയിലും കണ്ണൂർ കോർപറേഷനിൽ മിന്നുന്ന വിജയം നേടാൻ കഴിഞ്ഞത് അഭിമാനമായി യുഡിഎഫ് കരുതുന്നു. കഴിഞ്ഞ തവണ 27–27 സീറ്റ് നിലയിൽനിന്ന കോർപറേഷനിൽ കോൺഗ്രസ് വിമതനായിരുന്നു നിർണായക ഘടകം. ഇത്തവണ 34–19 എന്നതാണു യുഡിഎഫ്–എൽഡിഎഫ് കക്ഷിനില. കോൺഗ്രസിൽനിന്ന് ഒരു വിമതനും ജയിച്ചു. കണ്ണൂർ കോർപറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. തലശ്ശേരി നഗരസഭയിൽ യുഡിഎഫിനെ മറികടന്ന് ബിജെപി പ്രധാന പ്രതിപക്ഷമായി. 11 ഗ്രാമപഞ്ചായത്തുകളിലും പാനൂർ ബ്ലോക്കിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് പ്രതിപക്ഷമില്ലാതെ ഭരിക്കും.

Content Highlight: Kerala Local Body Election Results Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com