പാവം കന്യാസ്ത്രീയെ കൊന്നതിനുള്ള ദൈവശിക്ഷ; വിധിയില്‍ വിയോജിപ്പില്ല: മുന്‍ ഡിവൈഎസ്പി
Mail This Article
പത്തനംതിട്ട∙ സിസ്റ്റർ അഭയ കേസിലുണ്ടായത് ദൈവശിക്ഷയെന്ന് കേസ് അന്വേഷിച്ച സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് പി.തോമസ്. വിധിയില്‍ വിയോജിപ്പോ ശിക്ഷ കുറഞ്ഞുപോയെന്ന തോന്നലോ ഇല്ല. അപ്പീല്‍ പോയാലും വിചാരണ കോടതിയുടെ വിധി അസ്ഥിരപ്പെടുത്തില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ജോലി കൃത്യമായി ചെയ്തതിന്റെ ഫലമാണ് വിധി. അതിൽ അഭിമാനമുണ്ട്. കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. കോടതി പ്രതികള്‍ക്ക് അനുയോജ്യമായ ശിക്ഷ നല്‍കി. കോടതിക്ക് ന്യായമെന്ന് തോന്നുന്ന ശിക്ഷാവിധിയാണ്. ഇത് ദൈവശിക്ഷയാണ്. ജഡ്ജിയുടെ സ്വന്തമായ താൽപര്യമല്ല വിധി. ഒരു തെറ്റും ചെയ്യാത്ത പാവം കന്യാസ്ത്രീയെ കോണ്‍വെന്റില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസാണ്.
ശക്തമായ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉളളതിനാല്‍ ശിക്ഷാവിധി അസ്ഥിരപ്പെടുത്തില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭയയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ വര്‍ഗീസ് തോമസ് സമ്മര്‍ദം താങ്ങാനാകാതെ ജോലിയിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.
Content Highlights: Sister Abhaya case: Former CBI DySP