ആ തണലില്ലാതെ ഒരു പകൽ കൂടി; രാഹുലിനെയും രഞ്ജിത്തിനെയും ചേർത്ത് പിടിച്ച് നാട്
Mail This Article
നെയ്യാറ്റിൻകര ∙ അച്ഛനും അമ്മയും ഒപ്പമില്ലാതെ ഒരു പകലും രാത്രിയും കൂടി കടന്നു പോകുമ്പോൾ രാഹുലും രഞ്ജിത്തും ദുഃഖം കടിച്ചമർത്തി നിൽക്കുകയാണ്, ജീവിതം തിരിച്ചു പിടിക്കാൻ. വീട്ടിലേക്ക്, മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തുടങ്ങി ഒട്ടേറെപ്പേർ ഇന്നലെയും ഒഴുകിയെത്തി. നിനച്ചിരിക്കാതെ രക്ഷിതാക്കളെ നഷ്ടപ്പെട്ട മക്കളെ ആശ്വസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയവരാണു മിക്കവരും. എന്നാൽ രാഹുലിന്റെയും രഞ്ജിത്തിന്റെയും മുഖം കാണുമ്പോൾ എന്താണ് അവരോട് പറയേണ്ടതെന്നറിയാതെ നിന്നു പോകുന്നു.
വിദ്യാഭ്യാസം തുടരണമെന്നും നല്ലോണം പഠിക്കണമെന്നും രാജന്റെ വസതിയിലെത്തിയ മന്ത്രി കെ.കെ. ശൈലജ, മക്കളായ രാഹുലിനോടും രഞ്ജിത്തിനോടും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ചിലവ് സർക്കാർ വഹിക്കുമെന്ന കാര്യവും അറിയിച്ചു. സിഎംപി നേതാവ് സി.പി. ജോണും വസതിയിലെത്തി കുട്ടികളെ ആശ്വസിപ്പിച്ചു. തിടുക്കം കാട്ടി രണ്ടു ജീവനുകൾ നഷ്ടപ്പെടുത്തിയ പൊലീസുകാരെ സർവീസിൽ നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെഞ്ചുവേദനയെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്ത് ഇന്നലെ വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തി. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
Content Highlights: Neyyattinkara Self Immolation