ADVERTISEMENT

കൊച്ചി ∙ വൈറ്റില സംഭവത്തിന്റെ നാണക്കേടില്‍നിന്നു കരകയറാന്‍ കൊച്ചി പൊലീസിന്റെ തത്രപ്പാട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വൈറ്റില മേൽപ്പാലം രാഷ്ട്രീയ പാർട്ടിയല്ലാത്ത, ജനകീയ കൂട്ടായ്മ മാത്രമായ വി4 കേരള പ്രവർത്തകർ തുറന്നു നൽകിയത് സർക്കാരിനെയും ചൊടിപ്പിച്ചിട്ടുണ്ട്. ജനം ഉദ്ഘാടനം ചെയ്തിടത്ത് ഇനി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ട കാര്യമെന്തെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

ഇതെല്ലാം സർക്കാരിൽനിന്ന് സമ്മർദമായി താഴേത്തട്ടിലേക്ക് എത്തുമ്പോൾ മുഖം രക്ഷിക്കാനുള്ള നടപടികളെടുക്കുകയാണ് കൊച്ചി പൊലീസ്. സംഭവത്തെക്കുറിച്ച് പൊലീസിനുള്ളിൽത്തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. പൊലീസിന്റെ കഴിവില്ലായ്മയായും ചിത്രീകരിക്കപ്പെടുന്നു. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരോടു വിശദീകരണം തേടിയിട്ടുണ്ടെന്നാണു സൂചന. ഇതോടെയാണു സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവർ എന്നു കരുതുന്ന വി4 കേരള പ്രവർത്തകർക്കു നേരെ പൊലീസ് തിരിഞ്ഞിരിക്കുന്നത്.

കർശന നടപടി സ്വീകരിച്ചു എന്നു വരുത്തിത്തീർക്കാനാണ് അർധരാത്രിയിൽ വീടുവളഞ്ഞും മറ്റും നേതാക്കൻമാരെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നത് എന്നാണ് വി4 കേരളയുടെ ആരോപണം. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ നടപടിക്കും നീക്കമുണ്ട് എന്നാണ് അറിയുന്നത്. കഴിഞ്ഞ 31ന് വി4 കേരള പ്രവർത്തകർ പാലം തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ച് പ്രകടനമായി എത്തിയിരുന്നു. ഇത് പൊലീസ് തടയുകയും വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഇരുഭാഗങ്ങളിലും കാവൽ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ സന്ധ്യയ്ക്കു പൊലീസ് സ്ഥലത്തുനിന്നു മാറിയ കുറഞ്ഞ സമയത്തിനുള്ളിലാണ് ഏതാനുംപേർ ബാരിക്കേഡുകൾ എടുത്തുമാറ്റി വാഹനങ്ങൾ കടത്തിവിട്ടത്. വി4 കേരളയുടെ പ്രവർത്തകരാണു വാഹനം കടത്തിവിട്ടത് എന്നാണ് പൊലീസ് പറയുന്നത്. ആദ്യം വാഹനങ്ങളുമായി കടന്നു പോയതും ഇവരാണെന്നും ആരോപിക്കുന്നു. എന്നാൽ, വി4 കേരള പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണു സർക്കാർ ഒൻപതാം തീയതി പാലം തുറക്കുമെന്നു പ്രഖ്യാപിച്ചതെന്നു ജനകീയ കൂട്ടായ്മയുടെ നേതാക്കളിൽ ഒരാളായ ക്യാപ്റ്റൻ മനോജ് പറയുന്നു.

‘ഈ ആവശ്യത്തിനാണു സമരം നടത്തിയത്. ഒൻപതാം തീയതി വരെ കാത്തിരിക്കാനായിരുന്നു പ്രവർത്തകരോടു നിർദേശിച്ചതും. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് സഹിക്കാനാവാതെ യാത്രക്കാരിൽ ആരെങ്കിലും പാലം തുറന്നത് വി4 കേരളയുടെ തലയിൽ കെട്ടിവയ്ക്കാനാണു പൊലീസ് ശ്രമിക്കുന്നത്. ഇതിന്റെ പേരിൽ നേതാക്കൻമാരെയും പ്രവർത്തകരെയും മാവോയിസ്റ്റുകളോട് എന്നപോലെ പെരുമാറുകയാണ്. ആവശ്യപ്പെട്ടാൽ സ്റ്റേഷനിൽ ഹാജരാകും എന്നിരിക്കെ അർധരാത്രിയിലും പുലർച്ചയ്ക്കും മറ്റും പ്രവർത്തകരെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയാണ് പൊലീസ് ചെയ്തത്.

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കാഴ്ചവച്ച മികച്ച പ്രകടനം രാഷ്ട്രീയപ്പാർട്ടിക്കാരെയും സർക്കാരിനെയും പ്രകോപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഇത് വർധിച്ചു. എങ്ങനെയെങ്കിലും ജനകീയ കൂട്ടായ്മകളെ അടിച്ചൊതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ല’ – അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. പാലത്തിലൂടെ വാഹനങ്ങൾ പോയതിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നും ടാർ ഇളകി നഷ്ടമുണ്ടായെന്നുമാണ് പറയുന്നതെന്നും വാഹനം കയറിയാൽ ടാർ ഇളകുന്ന പാലമാണോ സർക്കാർ നിർമിച്ചു വച്ചിരിക്കുന്നതെന്നു പ്രവർത്തകരും ചോദിക്കുന്നു. 

Content Highlights: Vyttila Flyover Opening, V4 Kerala, Kochi Police, Kerala Police, LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com