ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ്  ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനം. രാജ്യത്തെ നടുക്കിയ കാപ്പിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി.  ട്രംപിനെ നീക്കം ചെയ്യാനുള്ള പ്രമേയം ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭ (223–205) പാസാക്കി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്.

ഡോണൾഡ് ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തള്ളിയതോടെയാണ് യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികളിലേക്കു കടന്നത്. ഇതോടെ, യുഎസ് ചരിത്രത്തിൽ 2 തവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ട്രംപ് മാറി. കുറ്റവിചാരണയെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി മുതിർന്ന നേതാവ് ലിസ് ചെയ്നി അടക്കമുള്ള റിപ്പബ്ലിക്കൻ അംഗങ്ങളും രംഗത്തെത്തി. 

ട്രംപിനെ പിന്താങ്ങാതെ പ്രസിഡന്റിനെതിരെ വോട്ട് രേഖപ്പെടുത്തി 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ചരിത്രത്തിന്റെ ഭാഗമായി. വൈറ്റ് ഹൗസില്‍ തുടരുന്ന അവസാന ദിനങ്ങളില്‍ ട്രംപിന്റെ പിന്തുണ കുറയുന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണിത്. സെനറ്റിന്റെ വിചാരണയാണ് ഡോണള്‍ഡ് ട്രംപിനെ അടുത്തതായി കാത്തിരിക്കുന്നത്. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. കുറ്റവിചാരണ പ്രമേയം ജനപ്രതിനിധി സഭ അംഗീകരിച്ചാലും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റിൽ വിചാരണയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലേ നടപടി സാധ്യമാകൂ. എന്തായാലും 20നു നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ സാഹചര്യത്തിൽ കൂടുതൽ സങ്കീർണമാകും.

നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ ഏറെ ഗൗരവമേറിയ വിചാരണയായിരിക്കും ഡോണള്‍ഡ് ട്രംപ് നേരിടേണ്ടിവരിക. ഇംപീച്ച്മെന്റിന് പിന്നാലെ രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് പ്രസിഡന്റ് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് പറഞ്ഞു. കാപിറ്റോൾ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തന്നെ പിന്തുടരുന്നവര്‍ കലാപത്തിന് മുതിരരുതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇംപീച്ച്മെന്റിനെക്കുറിച്ചുള്ള പരാമര്‍ശമൊന്നും സന്ദേശത്തിലുണ്ടായിരുന്നില്ല. ‍പുതിയ പ്രസി‍ഡന്റ് സ്ഥാനമേറ്റതിന് ശേഷമാകും സെനറ്റിന്റെ വിചാരണ. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍, മുന്‍ പ്രസിഡന്റുമാര്‍ക്കുള്ള ആനുകൂല്യം ട്രംപിന് നഷ്ടമാകും.

കാബിനറ്റ് ചേർന്നു പ്രസിഡന്റിനെ നീക്കം ചെയ്യാൻ വൈസ് പ്രസിഡന്റിന് അധികാരം നൽകുന്നതാണു ഭരണഘടനയുടെ 25–ാം ഭേദഗതി. എന്നാൽ, ഈ അധികാരം പ്രയോഗിക്കുകയില്ലെന്ന് റിപ്പബ്ലിക്കൻ നേതാവ് കൂടിയായ മൈക്ക് പെൻസ് സഭാ സ്പീക്കർ നാൻസി പെലോസിക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണു വോട്ടെടുപ്പു നടന്നത്. കഴിഞ്ഞ 6നു യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനം നടക്കവേ, ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അതിക്രമങ്ങളുടെ പേരിലാണു ട്രംപിനെതിരെ ഡെമോക്രാറ്റുകൾ പ്രമേയം കൊണ്ടുവന്നത്. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചതിലൂടെ പ്രസിഡന്റ് സ്ഥാനത്തു തുടരാനുള്ള അർഹത ട്രംപിനു നഷ്ടമായെന്നാണു കുറ്റാരോപണം.

English Summary: Donald Trump impeached after Capitol riot, historic second charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com