ADVERTISEMENT

തിരുവനന്തപുരം∙ ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണ് കിഫ്ബിയിലൂടെ കടമെടുപ്പ് നടത്തുന്നതെന്നു വ്യക്തമാക്കുന്ന സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വച്ചു. റിപ്പോർട്ടിലെ പരാമർശങ്ങൾ ധനമന്ത്രി ടി.എം.തോമസ് ഐസക് നേരത്തെ പുറത്തുവിട്ടത് വിവാദമായിരുന്നു. റിപ്പോർട്ടിനൊപ്പം കടമെടുപ്പ് വിഷയത്തിൽ ധനമന്ത്രിയുടെ പ്രസ്താവനയും സഭയില്‍വച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ധനമന്ത്രി സിഎജി റിപ്പോർട്ട് ചോർത്തി പരസ്യപ്പെടുത്തിയശേഷം സഭയിൽ വയ്ക്കുന്നതിന് എന്തു പ്രസക്തിയെന്നു ക്രമപ്രശ്നമുയർത്തി വി.ഡി.സതീശൻ ചോദിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ 293–ാം അനുച്ഛേദത്തിനു കീഴിൽ നിശ്ചയിച്ച സർക്കാർ കടമെടുപ്പ് പരിധിയെ ബൈപ്പാസ് ചെയ്യുന്ന ഓഫ് ബജറ്റു കടമെടുപ്പുകളെ കിഫ്ബിയുടെ കടമെടുപ്പുകൾ പ്രതിനിധീകരിക്കുന്നതായി റിപ്പോര്‍ട്ടിൽ പറയുന്നു. അക്കൗണ്ടുകളിലോ ബജറ്റ് ഡോക്യുമെന്റുകളിലോ ഇത്തരം കടമെടുപ്പുകൾ ഉൾപ്പെടുത്താത്തതിനാൽ ഇതിനു നിയമസഭയുടെ അനുമതിയില്ല. കടമെടുപ്പുകളുടെ പ്രധാനപങ്കും മസാലബോണ്ടുകളിലൂടെയാണ്.

ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ ഒന്നാം പട്ടിക പ്രകാരം വിദേശ കടമെടുപ്പുകൾക്കുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന്‍റെ നീക്കം ഭരണഘടനാവ്യവസ്ഥകളുടെ ലംഘനവും കേന്ദ്ര സർക്കാരിന്റെ അധികാരത്തിൻമേലുള്ള കടന്നുകയറ്റവുമാണ്. സംസ്ഥാന സർക്കാരിനു കിഫ്ബി വഴിവിദേശകടമെടുപ്പിന് അവസരം നൽകിയതിനാൽ കിഫ്ബിക്കു മസാല ബോണ്ട് ഇറക്കാൻ ആർബിഐ നൽകിയ അനുമതി ചോദ്യം ചെയ്യപ്പെടാം.

ഇത്തരം മാതൃക മറ്റു സംസ്ഥാനങ്ങൾ പിൻതുടർന്നാൽ രാജ്യത്തിന്റെ ബാഹ്യമായ ബാധ്യതകൾ വർധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിഎജി റിപ്പോർട്ട് നടപടിക്രമങ്ങൾക്കു വിരുദ്ധമാണെന്നും കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്തെന്നും ധനമന്ത്രി പറഞ്ഞു. അതു സഭയെ അറിയിക്കേണ്ടത് അനിവാര്യമാണ്. ഇത് കീഴ്‌വഴക്കമാകരുത്. ഇങ്ങനെയല്ല സർക്കാരിനോട് സിഎജി പെരുമാറേണ്ടതെന്നും ഇത് അസാധാരണ സാഹചര്യമാണെന്നും ധനമന്ത്രി പറഞ്ഞു.

English Summary: CAG  Report Criticizes State Government

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com