മ്യാൻമർ പട്ടാളം ട്രംപിനെക്കണ്ട് പഠിച്ചതാകും; മന്ത്രിസഭാ വികസനമെന്നു കണ്ടാൽമതി: ചൈന
Mail This Article
ബെയ്ജിങ്∙ മ്യാന്‍മറിൽ ഓങ് സാൻ സൂചിയെ അട്ടിമറിച്ച് പട്ടാളം ഭരണമേറ്റെടുത്തതിനെ ‘പ്രധാനപ്പെട്ട മന്ത്രിസഭാ പുനർവിന്യാസം’ എന്നു വിശേഷിപ്പിച്ച് ചൈന. പട്ടാള അട്ടിമറിയെന്നു വിശേഷിപ്പിക്കാതെയാണ് ചൈനീസ് മാധ്യമങ്ങൾ വാർത്ത നൽകിയത്. രാജ്യാന്തര സമൂഹം മ്യാന്‍മർ സൈന്യത്തെ തള്ളിപ്പറയുകയും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ മ്യാൻമറിലെ ജനങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനീസ് കമ്യൂണിസ്റ്റ് നേതൃത്വം വിഷയത്തിൽ മൃദു സമീപനം സ്വീകരിച്ചിരിക്കുന്നത്.
‘വ്യത്യാസങ്ങൾ പരിഹരിക്കണമെന്ന്’ ബെയ്ജിങ് മ്യാൻമറിലെ പാർട്ടികളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് മ്യാൻമർ നടപടിയിൽ വാർത്ത നൽകിയിരിക്കുന്നത് ഇങ്ങനെയാണ് – ‘പട്ടാളം ഭരണം പിടിച്ചത് രാജ്യത്തെ തകർന്ന അധികാര സംവിധാനത്തെ ശരിയാക്കാനാണെന്ന തരത്തിൽ കാണണം’.
അതേസമയം, ട്രംപിനിട്ട് ഒരു കുത്തു കൊടുക്കാനും പത്രം മറന്നില്ല. ‘തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാൻ മടിക്കുകയും കാപിറ്റൽ കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ട്രംപിൽനിന്ന് മ്യാൻമറിലെ പട്ടാളം ആവേശം ഉൾക്കൊണ്ടിരിക്കാമെന്നു ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു’, പത്രം റിപ്പോർട്ട് ചെയ്തു.
English Summary: China Says Myanmar Might Have Taken Inspiration from Trump, Calls Coup Just 'Major Cabinet Reshuffle