ഉത്തരാഖണ്ഡ്: 7 മരണം, 170 പേരെ കാണാനില്ല; തുരങ്കത്തിൽപ്പെട്ട 16 പേരെ പുറത്തെടുത്തു
Mail This Article
ചമോലി ∙ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തിൽ 7 മരണമെന്ന് സർക്കാർ; 170 പേരെ കാണാതായി. അളകനന്ദ നദി കരകവിഞ്ഞൊഴുകിയാണു വന്‍ദുരന്തമുണ്ടായത്. തപോവന്‍ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. എന്‍ടിപിസിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്നവരാണു ദുരന്തത്തിന് ഇരയായവരില്‍ ഏറെയും.
മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നു മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപ കൈമാറും. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ശാസ്ത്രസംഘം സ്ഥലം സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ അകപ്പെട്ട 16 പേരെ ഐടിബിപി സംഘം രക്ഷിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനു കര, വ്യോമസേനകള്‍ രംഗത്തുണ്ട്. 2013ലെ പ്രകൃതിദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാദൗത്യം. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിലയിരുത്തി. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവൻ പ്രാർഥനയിലാണെന്നും അറിയിച്ചു.
English Summary: Huge Flood As Uttarakhand Glacier Breaks, 10 Dead, 125 Missing