ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബംഗാളിൽ മാത്രമല്ല പുതുച്ചേരിയിലും കൊഴിഞ്ഞുപോക്കാണ് ‘ട്രെൻഡ്’. പോകുന്നവർ ചേക്കേറുന്നത് ബിജെപിയിലാണ്. പുതുച്ചേരിയെയും കാവി പുതപ്പിക്കാനുള്ള ബിജെപിയുടെ പ്രയാണത്തിനിടെ, കൂടു വിട്ട് കൂടു മാറിയത് മുതിർന്ന കോൺഗ്രസ് നേതാവും പൊതുമരാമത്തു മന്ത്രിയും മുൻ പിസിസി പ്രസിഡന്റുമായ എ. നമശിവായം. നമശിവായത്തെ ബിജെപി മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. നമശിവായത്തിനൊപ്പം ഉസുഡു നിയോജകമണ്ഡലത്തിൽനിന്നുള്ള എം‌എൽ‌എ ഇ.തിപൈന്തനും ബിജെപിയിൽ ചേർന്നിരുന്നു. വി. നാരായണ സ്വാമി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ റാവു തിങ്കളാഴ്ച എംഎൽഎ സ്ഥാനം രാജിവച്ചു.

ഇത്തവണ ചില നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എം. കൃഷ്ണമൂർത്തി റെഡ്ഡിയാർ പാളയത്തിൽനിന്ന് വിജയിച്ചതിനു ശേഷം, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലൊന്നും ബിജെപി സ്ഥാനാർഥികൾ വിജയിച്ചിട്ടില്ല. എന്നിരുന്നാലും, കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങൾ മാറി. മൂന്നു പാർട്ടി നേതാക്കളെ നിയമസഭയിലേക്ക് കേന്ദ്രം നാമനിർദേശം ചെയ്തത് പ്രവർത്തകർക്കിടയിൽ ആവേശം ജനിപ്പിച്ചു. പിന്നാലെ, ബൂത്ത് തലം മുതൽ ഭാരവാഹികളെ നിയമിക്കുന്നത് അടക്കം സംഘടനാതലത്തിൽ മാറ്റങ്ങൾ വന്നു. മറ്റു പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരെ ബിജെപിയിൽ എത്തിച്ചു. ഭരണകക്ഷിയായ കോൺഗ്രസിനെതിരെ വൻ പ്രകടനങ്ങളും പ്രചാരണപരിപാടികളും സംഘടിപ്പിച്ചു.

‘അടുത്ത നിയമസഭയിൽ കാര്യമായ സാന്നിധ്യം ഞങ്ങൾ ലക്ഷ്യമിടുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മറ്റു പാർട്ടി പ്രവർത്തകർ ഞങ്ങളോടൊപ്പം ചേരുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ മറ്റു പാർട്ടികളുടെ നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുന്നത് നിങ്ങൾ കാണും’– ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. കോൺഗ്രസ് സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നതിനും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ബിജെപിയുടെ ചുമതലയുള്ള നിർമൽ കുമാർ സുരാന പതിവായി പുതുച്ചേരി സന്ദർശിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി വിശദമായ തന്ത്രം തയ്യാറാക്കിയിട്ടുണ്ട്. ബഹുജന നേതാക്കളുടെ അഭാവത്തിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നുള്ളവരെയുൾപ്പെടെ ഉൾക്കൊള്ളിക്കാൻ പാർട്ടി ശ്രമിക്കുകയാണ്. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവുമായുള്ള സഖ്യം ഏറെക്കുറെ ആയെങ്കിലും പ്രധാന പ്രതിപക്ഷ പാർട്ടി അഖിലേന്ത്യാ എൻആർ കോൺഗ്രസ് (എ‌ഐ‌എൻ‌ആർ‌സി) ഉൾപ്പെടുന്ന സഖ്യം ഉണ്ടാകുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നാണ് വിവരം.

എ.നമശിവായം

എൺപതുകളിൽ ഡിഎംകെ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച നമശിവായം പിന്നീട് എംഡിഎംകെയിലേക്ക് ചേക്കേറി. മുതിർന്ന നേതാവ് പി.കണ്ണൻ ടി‌എം‌സിയിലേക്ക് മാറിയപ്പോൾ, നമശിവായവും ടി‌എം‌സിയിൽ ചേർന്നു. 2001 ൽ ഓൾ‌ഗാരറ്റിൽനിന്ന് വിജയിച്ചു. ടി‌എം‌സി കോൺഗ്രസുമായി ലയിച്ചശേഷം കോൺഗ്രസ് അംഗമായി. 2006, 2011, 2016 വർഷങ്ങളിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 2021 ജനുവരിയിൽ കോൺഗ്രസില്‍നിന്ന് സസ്‌പെൻഡ് ചെയ്തു. പിന്നാലെ രാജി വച്ചു. ജനുവരി അവസാനവാരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. മന്ത്രി, എം‌എൽ‌എ എന്നീ സ്ഥാനങ്ങളും രാജിവച്ചിരുന്നു. 

രാജിക്കുപിന്നാലെ, മുഖ്യമന്ത്രി വി.നാരായണസ്വാമിക്കെതിരെ രൂക്ഷവിമർശനമാണ് നമശിവായം ഉന്നയിച്ചത്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അവരുടെ ക്ഷേമവും സംബന്ധിച്ച പരാതികളോട് പ്രതികരിക്കുന്നതിൽ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വത്തിൽനിന്ന് ഒരു സഹകരണവുമില്ല. മുഖ്യമന്ത്രി കേന്ദ്രവും ലഫ്റ്റനന്റ് ഗവർണറുമായുള്ള ഏറ്റുമുട്ടലിൽ മാത്രമാണ് ഏർപ്പെട്ടിരിക്കുന്നത്– അദ്ദേഹം പറഞ്ഞു.

പതറില്ലെന്ന് കോൺഗ്രസ്

നമശിവായം പാർട്ടി വിട്ടത് 16 കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ രാജിയിലേക്കും നയിച്ചിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.വി.വീരരാഘവൻ, കെ.എഗബരം, വി കന്നബിറാം, പിസിസി സെക്രട്ടറിമാരായ എസ്.സമരാജ്, എസ്.കെ.സമ്പത്ത്, പുതുച്ചേരി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആർ.രമേശ്, മന്നാഡിപേട്ട്, ഒസുഡു, തിരുബുവാനായ് എന്നിവിടങ്ങളിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ തുടങ്ങിയവർ രാജിവച്ചവരിൽ ഉൾപ്പെടുന്നു.

രണ്ട് എം‌എൽ‌എമാരെ കോൺഗ്രസിന് നഷ്ടമായതോടെ പാർട്ടിയുടെ ശക്തി 12 ആയി കുറഞ്ഞു. എന്നിരുന്നാലും, മൂന്ന് ഡി‌എം‌കെ അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണയ്ക്കുന്നതിനാൽ സർക്കാരിന് അടിയന്തര ഭീഷണിയില്ല. നിയമസഭയിൽ 16 പേരുടെ സംയോജിത ശക്തിയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 29 അംഗങ്ങളും നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്. പ്രതിപക്ഷമായ എൻആർ കോൺഗ്രസിന് ഏഴ്, എഐഎഡിഎംകെ നാല്, ബിജെപിക്ക് മൂന്ന് നോമിനേറ്റഡ് അംഗങ്ങള്‍.

ഇരുനേതാക്കളുടെയും രാജി സർക്കാരിനെ ബാധിക്കില്ലെന്നാണ് കോൺഗ്രസിന്റെയും നിലപാട്. നമശിവായത്തിന്റെയും തീപൈന്തന്റെയും രാജി തന്റെ സർക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് നാരായണസാമിയും അവകാശപ്പെട്ടു. മന്ത്രിമാർക്ക് മന്ത്രിസഭയിൽ പൂർണ സഹകരണം നൽകിയിട്ടുണ്ടെന്നും നമശിവായത്തിന് അനുവദിച്ച ഒരു വകുപ്പിലും ഇടപെട്ടിട്ടില്ലെന്നും നാരായണസാമി പറഞ്ഞു. 

‘തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുമെന്നത് സാധാരണമാണ്. രാജി പ്രതീക്ഷിച്ചിരുന്നു. ബിജെപിയിൽ ചേരുന്നവർ അടുത്ത തിരഞ്ഞെടുപ്പിന് ശേഷം അപ്രത്യക്ഷമാകും. കോൺഗ്രസിനെ നശിപ്പിക്കാൻ ആർക്കും കഴിയില്ല. പാർട്ടി നിർദ്ദേശങ്ങൾ നൽകിയാൽ മന്ത്രി സ്ഥാനം മറ്റൊരു നിയമസഭാംഗത്തിന് നൽകും. ഡിഎംകെയുടെ പിന്തുണയോടെ സർക്കാർ ഇപ്പോഴും ശക്തമാണ്’– അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയോ?

സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നമശിവായത്തെ അവതരിപ്പിക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്ന് പാർട്ടിലെ ചില നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും, എൻആർ കോൺഗ്രസിനും എഐഎഡിഎംകെയ്ക്കും ഇത് സ്വീകാര്യമായിരിക്കില്ലെന്നാണ് വിലയിരുത്തൽ. 

‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ച വ്യക്തിയെ ഇത്തവണ ബിജെപി അവതരിപ്പിക്കുന്നു. ഞങ്ങൾ കോൺഗ്രസിനെപ്പോലെയലല്ല, വാക്കു പാലിക്കും.’ – നാമനിർദേശം ചെയ്യപ്പെട്ട നിയമസഭാംഗവും ബിജെപി പുതുച്ചേരി പ്രസിഡന്റുമായ വി. സാമിനാഥൻ പറഞ്ഞു. 2016 ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടിയത് നമശിവായത്തെയായിരുന്നു.

English Summary: Resignations put ruling Congress in trouble in Puducherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com