ADVERTISEMENT

ന്യൂഡല്‍ഹി∙ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട് പതനത്തിന്റെ വക്കില്‍ നില്‍ക്കെ, നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അപ്രതീക്ഷിതമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു കിരണ്‍ ബേദിയെ മാറ്റിയത് രാഷ്ട്രീയവൃത്തങ്ങള്‍ ഏറെ അമ്പരപ്പോടെയാണു നിരീക്ഷിക്കുന്നത്. കഴിഞ്ഞ നാലരവര്‍ഷമായി കിരണ്‍ ബേദിയെ പുറത്താക്കാനായി മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തില്‍ വന്‍പ്രചാരണം നടത്തിയിട്ടും കുലുങ്ങാതിരുന്ന കേന്ദ്രസര്‍ക്കാരാണ് നാരായണസ്വാമി സര്‍ക്കാരിന്റെ പതനം ഉറപ്പായതിനു പിന്നാലെ ബേദിയെ മാറ്റാന്‍ തയാറായിരിക്കുന്നത്. മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. ചൊവ്വാഴ്ച വൈകുന്നേരം വരെ കിരണ്‍ ബേദി പുതുച്ചേരിയിലെ കോവിഡ് വാക്‌സിനേഷന്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കുകയും കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് കരുതിവച്ചിരുന്ന ഏറ്റവും വലിയ പ്രചാരണായുധത്തിന്റെ മുനയൊടിക്കുകയാണ് ബേദിയെ ഒഴിവാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നാണു ബിജെപി ക്യാംപുകള്‍ പറയുന്നത്. പുതുച്ചേരിയുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച എല്ലാ പദ്ധതികളും അട്ടിമറിച്ചത് കിരണ്‍ ബേദിയാണെന്നാണു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നാരായണസാമിയും മല്ലാഡി കൃഷ്ണ റാവു എംഎല്‍എയും ഡല്‍ഹിയിലെത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ട് ലഫ്. ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

പക്ഷേ, തിരിച്ചെത്തിയതിനു പിന്നാലെ മല്ലാഡി കൃഷ്ണ റാവു കോണ്‍ഗ്രസില്‍നിന്നു രാജിവച്ചതു പാർട്ടിക്കു തിരിച്ചടിയായി. റാവു ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനു കേവലഭൂരിപക്ഷം നഷ്ടമായി. രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. റാവുവും ജോണ്‍ കുമാറും അതേ വഴി പിന്തുടരുമെന്നാണ് അഭ്യൂഹം. എന്നാല്‍ കിരണ്‍ ബേദിയുമായുള്ള പ്രശ്‌നങ്ങളാണ് റാവുവിന്റെ രാജിക്കു കാരണമെന്നാണ് മുഖ്യമന്ത്രി വി. നാരായണസാമി പറയുന്നത്. 

ബേദിയുടെ ഇടപെടലുകളില്‍ മിക്ക കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ എഐഎന്‍ആര്‍സിയും ബേദിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായിരുന്നില്ല. മറ്റ് സംസ്ഥാനത്തിന്റെ ചുമതല നല്‍കാതെ ബേദിയെ ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്ന സന്ദേശം പുതുച്ചേരിയിലെ ജനങ്ങള്‍ക്കു നല്‍കാനാണെന്ന് കരുതുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തി രാഷ്ട്രപതി ഭരണം വരികയാണെങ്കില്‍ കിരണ്‍ ബേദി ലഫ്. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത് വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് ബിജെപിക്ക് ആശങ്കയുണ്ട്. ഇതുവരെയുള്ള വിവാദങ്ങളും ബേദിയെ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണവും ദോഷം ചെയ്യുമെന്നും ബിജെപി കേന്ദ്രങ്ങള്‍ കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് ബേദിയെ ഒഴിവാക്കി പുതിയ നിയമനം നടത്തുംവരെ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധികച്ചുമതല നല്‍കാന്‍ തീരുമാനിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ വലിയ മുന്നേറ്റം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്. അര്‍ജുന്‍ മേഘ്‌വാള്‍, രാജീവ് ചന്ദ്രശേഖര്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. മറ്റു പാര്‍ട്ടികളില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളെ അടര്‍ത്തിയെടുക്കുന്ന 'ഓപ്പറേഷന്‍ കമല' തന്നെയാണ് ബിജെപി പുതുച്ചേരിയിലും പയറ്റുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 

2016 മേയ് 28നാണ് കിരണ്‍ ബേദി പുതുച്ചേരിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറായത്. 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ ഏതാനും മാസം ബാക്കിയുള്ളപ്പോഴാണ് സ്ഥാനചലനം.

English Summary: Kiran Bedi's Sudden Removal As Puducherry Lieutenant Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com