ADVERTISEMENT

കൊച്ചി ∙ ട്രെയിനുകളിൽ നിന്നു പാൻട്രികാർ പുറത്തേക്ക്. കേറ്ററിങ് പോളിസി 2017 അനുസരിച്ചു ട്രെയിനുകൾക്കുള്ളിലെ പാചകം ഒഴിവാക്കി വഴി മധ്യേയുള്ള സ്റ്റേഷനുകളിൽ നിന്നു ഭക്ഷണമെടുത്തു വിതരണം ചെയ്യുന്ന രീതിയിലേക്കു മാറാനാണു  റെയിൽവേ ശ്രമിക്കുന്നത്. കോവിഡ് മൂലം ട്രെയിനുകളിൽ ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്തിരുന്നതു റെയിൽവേ നിർത്തലാക്കി.പകരം റെഡി ടു ഈറ്റ് ഭക്ഷണങ്ങളും  ഇ–കേറ്ററിങ്ങും ബേസ് കിച്ചൺ വഴിയുള്ള ഭക്ഷണം ലോഡിങുമാണു ഐആർസിടിസി (ഇന്ത്യൻ‍ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ) പരിഗണിക്കുന്നത്. 

ഇതിന്റെ സാധ്യതാ പഠനം വിവിധ റെയിൽവേ സോണുകളിൽ നടന്നു വരികയാണ്. എല്ലാ ട്രെയിനുകളിലും പാൻട്രി ഒഴിവാക്കുക പ്രായോഗികമല്ലെങ്കിലും  കഴിയുന്നത്ര ട്രെയിനുകളിൽ അവ മാറ്റുമെന്ന സൂചനയാണു അധികൃതർ നൽകുന്നത്. സ്ലീപ്പർ കോച്ചുകളിലും എസി കോച്ചുകളിലും  കിടക്ക വിരികളുടെ വിതരണം നിർത്തിയതോടെ അവയിലെ ലിനൻ ബോക്സുകൾ ഭക്ഷണം ലോഡ് ചെയ്യാൻ ഉപയോഗിക്കാനാണു തീരുമാനം. പാൻട്രി കാർ ഒഴിവാക്കുന്ന ട്രെയിനുകളിൽ അതിനു പകരം സ്ലീപ്പർ, എസി കോച്ചുകൾ കൂട്ടും. 

തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ എന്നീ സ്റ്റേഷനുകളിലാണു  കേരളത്തിൽ ബേസ് കിച്ചണുകൾ വരുന്നത്. സിസിടിവി ക്യാമറയുള്ള അടുക്കളകളിൽ ഒാരോ ട്രെയിനിലേക്കും ആവശ്യമായ ഭക്ഷണം തയാറാക്കി ഇവിടെ നിന്നു കൈമാറും.. പാൻട്രിയിൽ മുൻപു ജോലി ചെയ്തിരുന്നവർ വിതരണക്കാരുടെ റോളിലേക്കു മാറും. ഷൊർണൂർ സ്റ്റേഷനിലെ കരാർ അടുത്തിടെയാണു ഐആർസിടിസി ക്ഷണിച്ചത്. ഒന്നര കോടി രൂപയോളമാണു  ജിഎസ്ടി അടക്കം കരാർ തുക.

ബേസ് കിച്ചണുകൾ വരുമ്പോൾ പാൻട്രിയേക്കാൾ മെച്ചപ്പെട്ട ഭക്ഷണം ലഭിക്കുമെന്നു പ്രചാരണമുണ്ടെങ്കിലും ഈ രംഗത്തുള്ള ഏതാനും കമ്പനികളല്ലാതെ പുതിയ കേറ്ററിങ് ഗ്രൂപ്പുകളൊ, ഹോട്ടലുകളൊ കടന്നു വരുന്നില്ലെന്നതു വെല്ലുവിളിയായേക്കും. പാൻട്രി കരാർ എടുത്ത കമ്പനികൾ തന്നെ ബേസ് കിച്ചണുകൾക്കായി രംഗത്തു വരാം. 

തിരുവനന്തപുരം– മുംബൈ നേത്രാവതി എക്സ്പ്രസിൽ രണ്ടു മാസത്തിനിടെ മോശം ഭക്ഷണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികളാണു റെയിൽവേയ്ക്കു ലഭിച്ചത്. എന്നാൽ പിഴയടപ്പിക്കുന്നതിൽ ഒതുങ്ങുകയാണു നടപടികൾ. ബേസ് കിച്ചൺ വരുമ്പോൾ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകുമോയെന്നാണു യാത്രക്കാർ ഉറ്റുനോക്കുന്നത്.

കട്‌ലറ്റ് ഉൾപ്പെടെ പല ഭക്ഷണ വിഭവങ്ങൾക്കും പേരുകേട്ട ഒട്ടേറെ ട്രെയിനുകളുണ്ടായിരുന്ന കാലത്തു നിന്നു വായിൽ വയ്ക്കാൻ കൊള്ളാത്ത ഭക്ഷണമെന്ന നിലയിലേക്കാണു റെയിൽവേ ഭക്ഷണം കഴിഞ്ഞ 20 വർഷത്തിനിടയിൽ മൂക്കുകുത്തിയത്. ഇതിനു പ്രധാന കാരണമായി പറയുന്നതു രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു രാജ്യമൊട്ടാകെ കരാറുകൾ നേടുന്ന കമ്പനികളുടെ ദുഷ്ചെയ്തികളാണ്.

ചെറിയ സ്ഥാപനങ്ങൾക്കു പങ്കെടുക്കാൻ കഴിയാത്ത തരത്തിലുള്ള ഉയർന്ന ടെൻഡർ നിരക്കുകളും ഫൈനുകളുമാണ് ഇതിനെ പുതിയവർക്കു കടന്നുവരാൻ കഴിയാത്ത മേഖലയാക്കുന്നത്. ബെനാമി കരാർ നൽകലും വ്യാപകമാണ്. ഒരു കോടി രൂപയ്ക്കു കരാർ നേടുന്ന കമ്പനി അതു ഒന്നര കോടിയ്ക്കു മറിച്ചു സബ്‌ലെറ്റ് ചെയ്യുന്നതോടെ ലാഭം കണ്ടെത്താനായി ഉപകരാറുകാരൻ  ആദ്യം ചെയ്യുക ഭക്ഷണം തയാറാക്കാനുള്ള ചെലവു കുറയ്ക്കുക എന്നതാകും.

ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന മോശം അസംസ്കൃത വസ്തുക്കളും ചന്തയിലുപേക്ഷിക്കുന്ന  പച്ചക്കറിയും  അങ്ങനെയാണു റെയിൽവേ  സ്റ്റേഷനുകളിലെ അടുക്കളകളിലെത്തുന്നത്. പ്രബല ഗ്രൂപ്പ് ചോദിച്ച പണം കൃത്യമായി കൊടുക്കാത്തതിനു ഉപകരാർ എടുത്തയാളെ വീട്ടിൽ കയറി മർദിച്ച സംഭവം ഒരു വർഷം മുൻപു എറണാകുളത്തുണ്ടായി.

കേറ്ററിങ് പോളിസി തയാറാക്കുന്ന ഘട്ടം മുതൽ സ്വാധീനമുള്ള കേറ്ററിങ് ഗ്രൂപ്പുകളുടെ ഇടപെടൽ റെയിൽവേ ബോർഡിലുണ്ടെന്ന് ആക്ഷേപമുണ്ട്. കരാറുകാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുള്ള നയങ്ങൾ മൂലം യാത്രക്കാരാണു ബലിയാടാകുന്നത്. കരാറിൽ ഏറ്റവും കൂടുതൽ തുക ക്വോട്ട് ചെയ്യുന്നവരെ കണ്ടെത്തുക എന്നതിനപ്പുറം ഭക്ഷണം നിലവാരം ഉറപ്പാക്കിയല്ല ടെൻഡർ നടപടി. കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായും ചിലർ ഐആർസിടിസി ടെൻഡറുകളെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. 

ശക്തമായ രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ റെയിൽവേ കേറ്ററിങ് രംഗം ശുദ്ധീകരിക്കാൻ സാധ്യമല്ല. പ്രമുഖ ബ്രാൻ‍ഡുകളെ ഈ രംഗത്തേക്കു കൊണ്ടു വരാനുള്ള നടപടികളാണു ഉണ്ടാകേണ്ടതെന്നു വിദ്ഗധർ പറയുന്നു.  അല്ലെങ്കിൽ അതത് നഗരങ്ങളിലുള്ള മികച്ച ഹോട്ടലുകളെ പരിഗണിക്കണം. എന്നാൽ ഏതു പരിഷ്കാരം കൊണ്ടു വന്നാലും അതിനനുസരിച്ചു രൂപമാറ്റം വരുത്തി പ്രത്യക്ഷപ്പെടുന്ന പാൻട്രി കരാറുകാർ കാരണം ഇതൊക്കെ എത്ര കണ്ടു വിജയിക്കുമെന്നു കണ്ടറിയണം.

English Summary: Railways to remove Pantry Cars from trains, plans to start base kitchens at major stations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com