ADVERTISEMENT

ന്യൂഡൽഹി ∙ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയാറാണെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ.  കർഷകസമരത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷം കാർഷിക സമ്പദ് വ്യവസ്ഥ തകർക്കുകയാണു ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ചാമത് അഗ്രിവിഷൻ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

കർഷക സംഘടനകളുമായി 11 വട്ടമാണ് മോദി സർക്കാർ ചർച്ചകൾ നടത്തിയത്. സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ പുതിയ നിയമം കർഷകർക്കു ഗുണകരമാണെന്നും അദ്ദേഹം ആവർത്തിച്ചു. പുതിയ നിയമങ്ങൾ താങ്ങുവിലയെയോ (എംഎസ്പി) എപിഎംസി ആക്ടിനെയോ ബാധിക്കില്ലെന്നും കർഷകർക്ക് ഉറപ്പുനൽകിയെങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകാനായിരുന്നു കർഷക സംഘടനകളുടെ തീരുമാനമെന്നും തോമർ കുറ്റപ്പെടുത്തി. 

അതേസമയം കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭം 100 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിൽ കർഷകർ സമരത്തിനു വീര്യം കൂട്ടി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കർഷകർ റോഡുകൾ തടഞ്ഞു; ടോൾ പ്ലാസകൾ ഉപരോധിച്ചു. ആയിരക്കണക്കിനു കർഷകർ ഡൽഹി അതിർത്തിയിലുള്ള കെഎംപി അതിവേഗപാത 5 മണിക്കൂർ തടഞ്ഞു. സമരത്തിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പങ്കെടുത്തു. 

ഹരിയാനയിലെ പൽവൽ, മനേസർ എന്നിവിടങ്ങളിലും പ്രതിഷേധവുമായി കർഷകർ തെരുവിലിറങ്ങി. യുപിയിലെ ഗാസിപ്പുരിൽ രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച കർഷകർ കിഴക്കൻ അതിവേഗലാത തടഞ്ഞു. പ്രക്ഷോഭത്തിൽ അണിനിരക്കാൻ പഞ്ചാബിൽ നിന്നു കൂടുതൽ കർഷകർ ഡൽഹിയുടെ അതിർത്തിമേഖലകളിലേക്കു പുറപ്പെട്ടു. രണ്ടാംസംഘം വരുംദിവസങ്ങളിലെത്തും. 

3 വിവാദ കൃഷിനിയമങ്ങൾ പിൻവലിക്കുക, വിളകൾക്കുള്ള താങ്ങുവില ഉറപ്പാക്കാൻ നിയമം പാസാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ലെന്നു സംയുക്ത കിസാൻ മോർച്ച ആവർത്തിച്ചു. ബിജെപി സർക്കാരിന്റെ അഹങ്കാരത്തിന്റെ 100 ദിവസങ്ങളാണു പിന്നിട്ടതെന്നു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

English Summary: Govt ready to amend farm laws, says Union minister Narendra Singh Tomar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com