ADVERTISEMENT

മലപ്പുറം∙ പൊന്നാനിയില്‍ പി. നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ഥിയാവട്ടെ എന്ന് സിപിഎം മലപ്പുറം ജില്ല സെക്രട്ടേറിയറ്റിലും നിലപാട്. താനൂരില്‍ വി. അബ്ദുറഹിമാനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് സിപിഎം തീരുമാനം. കെ.പി.എ. മജീദ്, പി.വി. അബ്ദുല്‍ വഹാബ് തുടങ്ങിയവരുടെ സ്ഥാനാര്‍ഥി കാര്യത്തില്‍ തീരുമാനമായാലേ ജില്ലയിലെ ലീഗിന്റെ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമാകൂ.

പൊന്നാനിയില്‍ ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും മലപ്പുറത്ത് ചേര്‍ന്ന ജില്ല കമ്മിറ്റി യോഗം ഗൗനിച്ചില്ല. പി. നന്ദകുമാറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ധാരണ. പി. നന്ദകുമാറും പി. ശ്രീരാമകൃഷ്ണനും വേണ്ടന്നും ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ട് ഒരു ബസ് നിറയെ സിപിഎം പ്രവര്‍ത്തകര്‍ മലപ്പുറത്തേക്ക് തിരിച്ചെങ്കിലും നേതൃത്വം വഴിയില്‍നിന്ന് മടക്കി അയക്കുകയായിരുന്നു. 

താനൂരില്‍ വി. അബ്ദുറഹിമാന്‍ എംഎല്‍എ തന്നെ ഇപ്രാവശ്യവും വേണമെന്ന പ്രാദേശിക സിപിഎം വികാരം കൂടി പരിഗണിച്ചാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കാനുളള തീരുമാനം. അങ്ങനെയെങ്കില്‍ തിരൂരില്‍ ഗഫൂര്‍ ലില്ലീസ് ഇടതുസ്ഥാനാര്‍ഥിയാകും. 

തവനൂരില്‍ കെ.ടി. ജലീല്‍ തുടരും. കോട്ടക്കലില്‍ എന്‍സിപിയിലെ എന്‍. എ. മുഹമ്മദ്കുട്ടിയെ മുസ്‌ലിം ലീഗില്‍ നിന്നുളള സിറ്റിങ് എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ നേരിടും. മങ്കടയില്‍ ടി.കെ. റഷീദലി തന്നെ സിപിഎം സ്ഥാനാര്‍ഥിയാകും. പെരിന്തല്‍മണ്ണയില്‍ മുസ്‌ലീം ലീഗില്‍ നിന്നെത്തുന്ന മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാന്‍ കെ.പി.എം. മുസ്തഫയാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുക. വണ്ടൂരില്‍ സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസിലെ എ.പി. അനില്‍ കുമാറും പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് മിഥുനയും തമ്മിലാവും മല്‍സരം. 

ഇപ്പോള്‍ വിദേശത്തുളള പി.വി. അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ നിലമ്പൂരില്‍ ഇക്കുറിയും സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസില്‍നിന്നുളള വി.വി. പ്രകാശ് അല്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്ത് ആവും എതിര്‍സ്ഥാനാര്‍ഥി. ഏറനാട്ടില്‍ പി.കെ. ബഷീറും കൊണ്ടോട്ടിയില്‍ ടി.വി. ഇബ്രാഹിമും വളളിക്കുന്നില്‍ പി. അബ്ദുല്‍ ഹമീദും ലീഗ് സ്ഥാനാര്‍ഥികളാവുമെന്നും ധാരണയായിട്ടുണ്ട്. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ തന്നെ ലീഗ് സ്ഥാനാര്‍ഥിയാകും. 

English Summary: CPM cadres revolt after veterans denied tickets in Ponnani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com