ADVERTISEMENT

കൊൽക്കത്ത ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ പത്രിക നൽകാനെത്തിയപ്പോൾ ആൾക്കൂട്ടത്തിന്റെ തിക്കിത്തിരക്കിനിടയിൽ പരുക്കേറ്റ് ആശുപത്രിയിലായതിനു പിന്നാലെ സമാധാനം പാലിക്കണമെന്ന് അണികളോട് അഭ്യർഥിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. രണ്ടുമൂന്നു ദിവസത്തിനകം ആശുപത്രി വിടുമെന്നും സമൂഹമാധ്യമത്തിലൂടെ മമത അറിയിച്ചു.

‘രണ്ടോ മൂന്നോ ദിവസത്തിനു ശേഷം എനിക്കു ദൈനംദിന പരിപാടികളിലേക്കു മടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. കാലിന്റെ അവസ്ഥ പ്രശ്നമാണെങ്കിലും ഞാൻ കൈകാര്യം ചെയ്യും. ഒരു യോഗങ്ങളും റദ്ദാക്കില്ല. അതിനായി വീൽചെയറിലും യാത്ര ചെയ്യേണ്ടി വന്നേക്കാം. സമാധാനം നിലനിർത്താൻ എല്ലാവരോടും അഭ്യർഥിക്കുന്നു. സാധാരണക്കാർക്കു പ്രശ്‌നമുണ്ടാക്കുന്ന എല്ലാത്തിൽനിന്നും വിട്ടുനിൽക്കണം’– വിഡിയോ സന്ദേശത്തിൽ മമത പറഞ്ഞു.

മമതയുടെ ഇടതു കണങ്കാലിലെയും പാദത്തിലെയും അസ്ഥിക്കു ഗുരുതരമായ പരുക്കുകളും വലതു തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും ചെറിയ പരുക്കുകളും ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുഖ്യമന്ത്രിക്കു സിടി സ്കാൻ ഉൾപ്പെടെ നിരവധി മെഡിക്കൽ പരിശോധനകൾ നടക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിനു പിന്നിൽ ഗുഢാലോചന ഉണ്ടെന്നാണു മമതയും തൃണമൂലും ആരോപിക്കുന്നത്.

ആക്രമണത്തിനെതിരെ തൃണമൂൽ പ്രവർത്തകർ സംസ്ഥാനത്തുടനീളം പ്രതിഷേധിച്ചു. റോഡുകൾ തടഞ്ഞും ടയർ കത്തിച്ചും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചുമാണു പ്രവർത്തകർ തെരുവിലിറങ്ങിയത്. മമതയുടെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. ഇത്തരം നാടകങ്ങൾ ജനം നേരത്തെ കണ്ടിട്ടുണ്ട്. അതുകൊണ്ടു ഫലമുണ്ടാകില്ല. ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാൾ എങ്ങനെയാണ് ആക്രമിക്കപ്പെടുക എന്നതും പരിശോധിക്കണം– ദിലീപ് പറഞ്ഞു.

അതേസമയം, ബംഗാൾ പൊലീസ് മേധാവിയെ നീക്കിയതിന് തൊട്ടുപിന്നാലെയാണ് നന്ദിഗ്രാമിൽ ആക്രമണം നടന്നതെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാകാനാവില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ബംഗാൾ പൊലീസ് മേധാവിയെ നീക്കി 24 മണിക്കൂറിനുള്ളിലാണ് ആക്രമണമുണ്ടായതെന്നും പാർട്ടി ആരോപിച്ചിരുന്നു.

ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ നിർദേശപ്രകാരം ഇതെല്ലാം നടക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുന്നത് പോലും നിന്ദ്യമാണെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പേരിൽ സംസ്ഥാനത്തെ ക്രമസമാധാനപാലനം മുഴുവൻ ഏറ്റെടുത്തുവെന്ന് സൂചിപ്പിക്കുന്നത് തികച്ചും തെറ്റാണ്. ബംഗാൾ ഉൾപ്പെടെയുള്ള ഏതെങ്കിലും സംസ്ഥാനത്തിന്റെ ദൈനംദിന ഭരണം കമ്മിഷൻ ഏറ്റെടുക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അക്രമ ആരോപണത്തെത്തുടർന്ന് വീരേന്ദ്രയെ ‍‍ഡിജിപി സ്ഥാനത്തുനിന്ന് പി.നീരജനയനെ നിയമിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.

English Summary: Nandigram ‘attack’: CM Mamata appeals for peace; BJP demands CBI probe, says ‘drama’ won’t yield results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com