ADVERTISEMENT

മലപ്പുറം ∙ 3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂർ എംഎല്‍എ പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്ന അൻവർ കോഴിക്കോട്ട് വിമാനമിറങ്ങി. എംഎല്‍എയെ സ്വീകരിക്കാൻ പ്രവര്‍ത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തിനു പുറത്തു കാത്തുനിൽപ്പുണ്ട്. അടുത്ത 7 ദിവസം എടക്കരയിലെ വീട്ടിൽ അൻവര്‍ ക്വാറന്റീൽ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്.

വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍  പോയതാണെന്നും തിരിച്ചെത്തുന്നത് 25,000 കോടിയുടെ രത്ന ഖനന പദ്ധതിയുമായാണെന്നും കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ അൻവർ വ്യക്തമാക്കിയിരുന്നു. ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്ന് വിഡിയോയിൽ അൻവർ പറയുന്നു.

ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ ആറായിരം മലയാളികള്‍ക്ക് ജോലി നല്‍കാനാകും. ഹജ് യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് പങ്കാളി. നിലമ്പൂരില്‍ പി.വി. അൻവറിനെ സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പി.വി. അൻവർ നാട്ടിലെത്തിയത്. എംഎല്‍എ മാസങ്ങളായി നാട്ടില്‍ ഇല്ലാത്തത് ചര്‍ച്ചയായിരുന്നു.

സ്ഥലത്തില്ലെങ്കിലും പ്രചാരണ ബോർഡുകളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പി.വി.അൻവർ തുടക്കമിട്ടിരുന്നു. എംഎൽഎയുടെ വികസന നേട്ടങ്ങൾ വ്യക്തമാക്കുന്ന കൂറ്റൻ ബോർഡ് കഴിഞ്ഞ ദിവസം നിലമ്പൂർ നഗരത്തിൽ ഉയർന്നിരുന്നു. 5 വർഷത്തിനുള്ളിൽ 600 കോടിയുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഫ്ലെക്സിൽ പക്ഷേ, ഇടതു മുന്നണിയെക്കുറിച്ചോ പിണറായി വിജയൻ സർക്കാരിനെക്കുറിച്ചോ പരാമർശമില്ല. നിലമ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി അൻവറിന്റെ പേരു മാത്രമായിരുന്നു സിപിഎം നേതൃത്വത്തിന്റെ പരിഗണനയിൽ ഉണ്ടായിരുന്നതും.

English Summary: Nilambur MLA PV Anvar is back to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com