ADVERTISEMENT

പാർട്ടിക്കുള്ളിലും പുറത്തും ഒരേപോലെ നടത്തേണ്ട പോരാട്ടമാണ് രാഷ്ട്രീയം. പരാജയപ്പെടുന്നവർ നിരാശരാകും, ചിലർ പ്രതിഷേധത്തിനിറങ്ങും. സ്ഥാനാർഥി നിർണയകാലമാണ് പ്രതിഷേധങ്ങളുടെ വേലിയേറ്റക്കാലം. തലമുണ്ഡനം ചെയ്യുന്നതിലെത്തി നിൽക്കുന്നു കോൺഗ്രസിലെ പ്രതിഷേധം.

സ്ഥാനാർഥി നിർണയത്തിലെ അസ്വാരസ്യങ്ങൾ കോൺഗ്രസിൽ പുതുമയല്ല. തുടർച്ചയായി രണ്ടു തവണ എംഎൽഎയായവർ മാറിനിൽക്കണമെന്നു കോൺഗ്രസ് നേതാവായിരുന്ന ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെടുന്നത് 2001ല്‍. ചെറിയാന്റെ പ്രതിഷേധം പാർട്ടി മുഖവിലയ്ക്കെടുത്തില്ല.

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോഴാണ് കാര്യത്തിന്‍റെ ഗൗരവം പാർട്ടിക്കു പിടികിട്ടിയത്. ചെറിയാന്റെ ഭാഷയിൽ പറഞ്ഞാൽ, പാർട്ടി വിട്ട് നേരേപോയി സ്ഥാനാർഥിയായതിനാൽ അതിന്റെ പേരിൽ മറ്റു പ്രതിഷേധത്തിന് അവസരമുണ്ടായില്ല. എൽഡിഎഫ് ചെറിയാനെ പിന്തുണച്ചെങ്കിലും 12,575 വോട്ടിന് ഉമ്മൻചാണ്ടി വിജയിച്ചു.

സീറ്റു കിട്ടാത്തതില്‍ പ്രതിഷേധിച്ച് 2001ൽ കോൺഗ്രസ് നേതാവ് എം.എ.വാഹിദ് കഴക്കൂട്ടത്ത് സ്വതന്ത്ര സ്ഥാനാർഥിയായി. ബിന്ദു ഉമ്മറായിരുന്നു സിപിഎം സ്ഥാനാർഥി. ലീഗിന്റെ സ്ഥാനാർഥി മുഹമ്മദലി നിഷാദ്. 4293 വോട്ടിനു വിജയിച്ച് വാഹിദ് സ്വന്തം പാര്‍ട്ടിക്കാരെയും എതിരാളികളെയും ഞെട്ടിച്ചു. പിന്നീട് തുടർച്ചയായി രണ്ടു തവണകൂടി എംഎൽഎയായി.

2001ൽ കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി വലിയ പ്രതിഷേധമുണ്ടായി. നിശ്ചയിച്ച മൂന്നു സ്ഥാനാർഥികളെ മാറ്റേണ്ടിവന്നു. ആറന്മുളയിൽ ശിവദാസൻ നായർക്കു പകരം മാലേത്ത് സരളാദേവിയും വടക്കേക്കരയിൽ കെ.പി.ധനപാലനു പകരം എം.എ.ചന്ദ്രശേഖരനും പേരാവൂരിൽ നൂറുദ്ദീനു പകരം എ.ഡി.മുസ്തഫയും സ്ഥാനാർഥികളായി. പ്രതിഷേധങ്ങളുണ്ടായെങ്കിലും മൂന്നുപേരും വിജയിച്ചു.

സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് 2006ൽ കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് തിരുവനന്തപുരം വെസ്റ്റിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചു. ഡിഐസിയിലെ ശോഭനാ ജോർജിനെതിരെയായിരുന്നു പോരാട്ടം. മത്സരത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ വി.സുരേന്ദ്രൻപിള്ള 13,233 വോട്ടിനു വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച ശരത്ചന്ദ്രപ്രസാദ് 10,059 വോട്ടുനേടി.

പരസ്യപ്രതിഷേധങ്ങൾ പതിവില്ലാത്ത സിപിഎം ഞെട്ടിയത് 2006ലാണ്. വി.എസ്. അച്യുതാനന്ദനു സീറ്റ് നിഷേധിച്ചതിനെത്തുടർന്നു കേരളമൊട്ടാകെ പ്രതിഷേധമുണ്ടായി. 2011ലും ഇത് ആവർത്തിച്ചു. കേഡർ പാർട്ടിയായ സിപിഎമ്മിന്റെ അധികാര കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന തരത്തിലാണ് വിഎസ് അനുകൂല വികാരമുയർന്നത്. 2006 മാർച്ച് 15,16 തീയതികളിൽ ചേർന്ന സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ പൊതുസ്‌ഥാനാർഥി ലിസ്‌റ്റ് അംഗീകരിച്ചപ്പോൾ വിഎസിന്റെ പേര് ഉണ്ടായിരുന്നില്ല. 15നു വൈകിട്ട് തലസ്‌ഥാന നഗരി കേന്ദ്രീകരിച്ചു കൊണ്ടു പ്രതിഷേധ പ്രകടനം നടന്നു.

കൊല്ലം ജില്ലയിലെ പരവൂരിൽ പ്രത്യക്ഷപ്പെട്ട വിഎസ് അനുകൂല പോസ്‌റ്ററുകളിൽ പാലോളി മുഹമ്മദ്കുട്ടിക്കും എം.എ. ബേബിക്കുമെതിരെ വിമർശനമുണ്ടായി. സിപിഎം നീലേശ്വരം ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിലെ കൊടിമരത്തിൽ വിഎസ് പക്ഷം കരിങ്കൊടി ഉയർത്തി. വിഎസിന് അഭിവാദ്യമർപ്പിച്ച് സിപിഎം വയനാട് ജില്ലാ കമ്മിറ്റി ഓഫിസിന്റെ ചുറ്റുമതിലിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വിഎസിനു പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലും ഗൾഫ് രാജ്യങ്ങളിലും ലഘുലേഖ വിതരണം നടന്നു. എറണാകുളം മഹാരാജാസ് കോളജിൽ വിഎസിന് അനുകൂലമായി വിദ്യാർഥികൾ പ്രകടനം നടത്തി.

സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വി.എസ്. അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച ഇ.പി.ജയരാജന്റെ തട്ടകമായ പാപ്പിനിശേരിയിലും പരിസരത്തും, വിഎസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബാനറുകളും പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടു. കണ്ണൂർ, കാസർകോട്, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തി.

കേരളത്തിൽ ഉയർന്നുവന്ന പുതിയ സാഹചര്യത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മാർച്ച് 21നു പിബി യോഗം ചേർന്നു. പിണറായി വിജയൻ മത്സരിക്കണമെന്ന നിർദേശം പിബി യോഗത്തിൽ ഉയർന്നെങ്കിലും സെക്രട്ടറി സ്‌ഥാനത്തു തുടരാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്. മാർച്ച് 12നു ശേഷം ഉയർന്നുവന്ന അഭിപ്രായങ്ങൾ പരിഗണിച്ച്, വിഎസ് സ്‌ഥാനാർഥി ആകണമെന്നു പിബി തീരുമാനിച്ചു. മാർച്ച് 24നു ചേർന്ന സംസ്‌ഥാന കമ്മിറ്റി വിഎസിനെ മലമ്പുഴയിൽ മൽസരിപ്പിക്കാൻ തീരുമാനിച്ചു.

2011ൽ വി.എസ്. അച്യുതാനന്ദനു സ്‌ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചു കാസർകോട് ജില്ലയിലെ നീലേശ്വരത്ത് അഞ്ഞൂറിലധികം പേർ പങ്കെടുത്ത റാലി നടന്നു. ജില്ലയുടെ വിവിധഭാഗങ്ങളിൽ വിഎസിനെ അനുകൂലിച്ചും പിണറായി ഉൾപ്പെടെയുള്ള മറ്റു നേതാക്കൾക്കെതിരെയും ബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു.

നീലേശ്വരത്തെ ഓട്ടോത്തൊഴിലാളികൾ തങ്ങളുടെ സ്‌റ്റാൻഡിന് വിഎസ് ഓട്ടോ സ്‌റ്റാൻഡ് എന്നു പേരു നൽകി നേതാവിനോടു കൂറു തെളിയിച്ചു. പാർട്ടി തീരുമാനം മാറ്റിയതോടെ വിഎസ് മലമ്പുഴയിൽ മത്സരിച്ചു വിജയിച്ചു. ഇപ്പോൾ പ്രതിഷേധസൂചകമായി തല മുണ്ഡനം ചെയ്ത ലതികാ സുഭാഷായിരുന്നു അന്ന് വിഎസിന്റെ എതിരാളി.

English Summary: History of Protests against Candidate List: Vote Charitham Part 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com