ADVERTISEMENT

കോഴിക്കോട്∙ പരീക്ഷ നാളെ; പരീക്ഷാകേന്ദ്രം ഇതുവരെ സജ്ജമായിട്ടില്ല, കുട്ടികൾക്ക് അഡ്മിറ്റ് കാർഡും കൊടുക്കാൻ സാധിച്ചിട്ടില്ല. ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയായ ‘നാറ്റ’ എഴുതുന്ന വിദ്യാർഥികൾക്കാണ് ഈ ഗതികേട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്ത വിദ്യാർഥികൾക്കാണ് ഇതുവരെ അഡ്മിറ്റ് കാർഡ് ലഭിക്കാത്തത്. ‘നാറ്റ’ എഴുതാൻ ഈ വർഷം ലഭിക്കുന്ന രണ്ടാമത്തെ അവസരമാണിത്. കേരളത്തിലാകെ 20 കേന്ദ്രങ്ങളിലായി 5000ത്തോളം പേരാണ് പരീക്ഷ എഴുതുന്നത്.

സമ്പൂർണ ലോക്ഡൗൺ ദിനമായ നാളെയാണ് പരീക്ഷ വച്ചിരിക്കുന്നത്. ദേശീയതല പരീക്ഷ ആയതിനാൽ കേരളത്തിനായി മാത്രം സമയം മാറ്റിനൽകാൻ ആകില്ല എന്നാണ് പരീക്ഷ നടത്തിപ്പുകാരായ കൗൺസിൽ ഓഫ് ആർക്കിടെക്ചർ അറിയിച്ചിരിക്കുന്നത്. പൊതുഗതാഗതം ഇല്ലെങ്കിലും സ്വകാര്യ വാഹനങ്ങളിൽ പരീക്ഷ എഴുതാനായി പോകാം എന്നു കരുതിയിരിക്കുമ്പോഴാണ് പരീക്ഷാകേന്ദ്രം പോലുമറിയാത്ത സ്ഥിതിയുണ്ടാകുന്നത്. ഇന്ന് അഡ്മിറ്റ് കാർഡ് ലഭിച്ചാലും ലോക്ഡൗണിൽ എവിടെപ്പോയി പ്രിന്റ് എടുക്കുമെന്നും അറിയാത്തവരുണ്ട്.

ലോക്ഡൗണും കണ്ടെയ്ന്മെന്റ് സോണുകളുമൊക്കെ ആയതിനാൽ പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കാൻ ബുദ്ധിമുട്ടുണ്ടായി എന്നാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ വിശദീകരണം. ഇന്ന് കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നും രാത്രിയോടെ അഡ്മിറ്റ് കാർഡ് നൽകുമെന്നുമാണ് ഉറപ്പ് നൽകുന്നത്. അഡ്മിറ്റ് കാർഡ് പ്രിന്റ് എടുക്കാൻ അതത് കേന്ദ്രങ്ങളിൽ ക്രമീകരണം ഉറപ്പു വരുത്തുമെന്നും അധികൃതർ പറയുന്നു. വയനാട്, കാസർകോട് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ ഇല്ല. പരീക്ഷാകേന്ദ്രം രാത്രിയിൽ മാത്രം അറിഞ്ഞാൽ ഇവിടങ്ങളിൽനിന്നു നാളെ എങ്ങനെ മറ്റു ജില്ലകളിലെ കേന്ദ്രങ്ങളിലെത്തുമെന്നും ആശങ്കയുണ്ട്.

ഐഐടി, എൻഐടി എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർക്കിടെക്ചർ പ്രവേശനം നടക്കുന്നത് നാറ്റ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിലെ കോളജുകളിലേക്കും പ്രവേശനം ഈ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ വർഷം വീടുകളിലിരുന്നും പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. എന്നാൽ, ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ഇത്തവണ എല്ലാവരും പരീക്ഷാകേന്ദ്രങ്ങളിലെത്തണമെന്ന നിർദേശം വന്നത്. ഈ വർഷത്തെ ആദ്യ സെഷൻ പരീക്ഷ നടന്നത് ജനുവരിയിലാണ്. വിദ്യാർഥികൾക്കു ഒരെണ്ണം മാത്രമോ രണ്ടു പരീക്ഷകളും എഴുതാനോ അവസരമുണ്ട്. മികച്ച സ്കോർ തുടർനടപടികൾക്കായി പരിഗണിക്കും.

English Summary: NATA 2021 - Entrance exam for B.Arch course, but admit card yet to release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com