ADVERTISEMENT

രണ്ടു ടീമുകളെ നയിച്ച ക്യാപ്റ്റൻ; ഈ തിരഞ്ഞെടുപ്പിൽ അമരിന്ദർ സിങ്ങിന്റെ റോൾ അതായിരുന്നു. ഇനിയതു തോറ്റ രണ്ടു ടീമുകളുടെ ക്യാപ്റ്റൻ എന്നായി മാറും. സ്വന്തം തട്ടകത്തിൽപോലും ജയിക്കാനാകാതെ കാലിടറി വീണു അമരിന്ദർ. പഞ്ചാബിന്റെ സിംഹം, പട്യാലയുടെ മഹാരാജ, ക്യാപ്റ്റൻ... വിശേഷണങ്ങൾ പലതാണ് അമരിന്ദറിന്. കോൺഗ്രസിൽനിന്നു ഹൈക്കമാൻഡ് പടിയിറക്കി ഇരുട്ടി വെളുക്കും മുൻപേ പുതിയ പാർട്ടി രൂപീകരിച്ചാണു മുൻ മുഖ്യമന്ത്രിയായ അമരിന്ദർ തൻപോരിമ കാട്ടിയത്. അമരിന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി), സുഖ്ദേവ് സിങ് ധിൻസയുടെ സംയുക്ത ശിരോമണി അകാലിദൾ (എസ്എഡി–എസ്) എന്നിവയ്ക്കൊപ്പമായിരുന്നു ബിജെപിയുടെ വോട്ടുതേടൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും അമരിന്ദറിന്റെ പ്രതിച്ഛായയും ചേരുന്ന ‘ക്യാപ്റ്റൻ മോദി’ കോമ്പിനേഷൻ വോട്ടു കൊണ്ടുവരുമെന്നായിരുന്നു എൻഡിഎയുടെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ ബിജെപി 65, പിഎൽസി 37, എസ്എഡി–എസ് 15 സീറ്റുകളിൽ വീതം മത്സരിക്കാനായിരുന്നു ധാരണ. അമരിന്ദറിന്റെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് 6 സ്ഥാനാർഥികൾ പിന്നീടു പ്രഖ്യാപിച്ചു. അവരെയും, അമരിന്ദർ ഒഴിച്ചിട്ട മണ്ഡലങ്ങളും കൂടി ഏറ്റെടുത്തതോടെ ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങൾ 73 ആയി ഉയർന്നു.

2017ല്‍ ശിരോമണി അകാലിദളുമായുള്ള സഖ്യത്തില്‍ രണ്ടാമനായിരുന്ന ബിജെപി ഇക്കുറി തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ നായകവേഷത്തിലാണ് എത്തിയത്. ബിജെപിയുടെയും സ്വന്തം പാർട്ടിയുടെയും വിജയപ്രതീക്ഷ തോളിലേറ്റിയാണു ക്യാപ്റ്റൻ അങ്കത്തിനിറങ്ങിയത്. പട്യാലയിൽ ആയിരുന്നു ഇക്കുറിയും ക്യാപ്റ്റന്റെ മത്സരം. 2012ൽ 42,318 വോട്ടിന്റെയും 2017ൽ 52,407 വോട്ടിന്റെയും ഭൂരിപക്ഷം സ്വന്തമായിരുന്നു. 2012ൽ അകാലിദളിന്റെ സുർജിത് സിങ് കോലിയെയും 2017ൽ എഎപിയുെട ബൽബിർ സിങ്ങിനെയുമാണു തോൽപ്പിച്ചത്. വൈകിട്ട് മൂന്നോടെ ലഭ്യമായ റിസൾട്ട് പ്രകാരം അമരിന്ദറിനു കിട്ടിയത് 28,231 വോട്ട്. വിജയിയായ എഎപിയിലെ അജിത്പാൽ സിങ് കോലിക്ക് 48,104 വോട്ട്.

കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന വിശേഷണവും ശക്തിയും സമന്വയിപ്പിച്ചായിരുന്നു ബിജെപിയുടെ വരവ്. മോദിയുടെയും തന്റെയും ഭരണനേട്ടങ്ങൾക്കു ജനം വോട്ടു ചെയ്യുമെന്ന് അമരിന്ദർ പറഞ്ഞു. 79–ാം വയസ്സിൽ പുതിയ രാഷ്ട്രീയത്തുടക്കത്തിന് കച്ചമുറുക്കിയ അമരിന്ദറിന് ഇത്തവണ അഭിമാനപ്പോരാട്ടമായിരുന്നു. പക്ഷേ, തോൽവിയായിരുന്നു ഫലം. കോൺഗ്രസിനെ കടപുഴക്കുകയായിരുന്നു പ്രഥമലക്ഷ്യം. പറ്റിയാൽ ബിജെപിയുടെ കൈപിടിച്ച് അധികാരമേറുകയെന്ന മോഹവുമുണ്ടായിരുന്നു. എഎപി എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നു കരുതുന്നില്ലെന്നും കർഷകരുടെ പാർട്ടി ബഹളത്തിൽ ഒതുങ്ങുമെന്നും വിലയിരുത്തിയ അമിരന്ദറിനു പിഴയ്ക്കുന്നതാണു പഞ്ചാബിൽ കണ്ടത്.

English Summary: Amarinder Singh Loses in Punjab; What Went Wrong?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com