ADVERTISEMENT

ഉത്തർ പ്രദേശിലെ നോയ്ഡ സന്ദർ‌ശിക്കുന്നവർക്ക് അധികാരം നഷ്ടപ്പെടുമെന്ന ‌‘അന്ധവിശ്വാസ’ത്തിന് വിരാമമിട്ട് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രണ്ടാം വിജയം. യോഗിക്ക് മുമ്പ് മുഖ്യമന്ത്രിമാരായിരുന്നവർ നോയ്ഡ സന്ദർശിക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചിട്ടുള്ളവരാണ്. 

ഡൽഹിയോട് തൊട്ടുകിടക്കുന്ന ഇവിടം സന്ദർശിച്ച മുഖ്യമന്ത്രിമാർക്ക് അധികാരം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് ‘നോയ്ഡ ദൗർഭാഗ്യം’ എന്ന പേരിൽ അന്ധവിശ്വാസം പ്രചരിക്കാൻ തുടങ്ങിയത്. 1988 ൽ മുഖ്യമന്ത്രിയായിരുന്ന വീർ ബഹാദൂർ സിങ്ങിന് നോയ്ഡ സന്ദർശിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോൾ അധികാരം ഒഴിയേണ്ടി വന്നതോടെയാണ് ഇക്കഥ വ്യാപകമാകുന്നത്. പിന്നീട് വന്ന മുഖ്യമന്ത്രിമാരായ സമാജ്‌വാദി പാർട്ടിയുടെ മുലായം സിങ് യാദവ്, അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവ്, ബിജെപി മുഖ്യമന്ത്രിമാരായ കല്യാൺ സിങ്, രാജ്‌നാഥ് സിങ് തുടങ്ങിയവർ അധികാരത്തിലിരുന്ന വേളയിൽ നോയ്‌ഡ ഒഴിവാക്കി.

yogi-adityanath
തിരഞ്ഞെടുപ്പ് റാലിക്കിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചിത്രം: SANJAY KANOJIA / AFP

എന്നാൽ ബിഎസ്‌പി അധ്യക്ഷ കൂടിയായ മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോൾ നോയ്ഡ സന്ദര്‍ശിച്ചിട്ടുണ്ട്. മുതിർന്ന നേതാവും വിശ്വസ്തനുമായ സതീഷ് ചന്ദ്ര മിശ്രയുടെ മകളുടെ കല്യാണത്തോടനുബന്ധിച്ചാണ് മായാവതി നോയ്ഡയിലെത്തിയത്. 2007 മാർച്ചിൽ അധികാരത്തിൽ വന്ന മായാവതി ആ വർഷം നവംബറിലാണ് നോയ്ഡ സന്ദര്‍ശിച്ചത്. പക്ഷേ 2012–ല്‍ അവര്‍ക്ക് അധികാരം നഷ്ടമായതോടെ ഈ അന്ധവിശ്വാസം കൂടുതൽ ‌പ്രബലമായി.

2012 ൽ അധികാരത്തിൽ വന്ന അഖിലേഷ് യാദവ് അടുത്ത വർഷം നോയ്ഡയിൽ ‌എഡി.ബി സംഘടിപ്പിച്ച ഉച്ചകോടി ബഹിഷ്കരിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹൻ സിങ് ആയിരുന്നു അന്നത്തെ ചടങ്ങിലെ മുഖ്യാതിഥി. എന്നാൽ 2017ൽ അധികാരത്തിലെത്തിയ യോഗി നിരവധി തവണ നോയ്ഡ സന്ദര്‍ശിച്ചു. നോയ്ഡ സന്ദർശിക്കാത്തതിൽ തന്റെ മുൻഗാമികളെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു.

English Summary: Yogi breaks Noida jinx, first CM to return with majority in UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com