കൊടകര കുഴൽപ്പണക്കേസ്: ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയെന്ന് പൊലീസ്
Mail This Article
തിരുവനന്തപുരം∙ തൃശൂരിലെ കൊടകരയിൽ കുഴൽപ്പണം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ട വിവരങ്ങൾ 2021 ജൂൺ ഒന്നിനും ഓഗസ്റ്റ് രണ്ടിനും കൈമാറിയതായി പൊലീസിന്റെ വിശദീകരണം. പൊലീസ് ആസ്ഥാനത്തുനിന്നാണ് വിശദീകരണം ഇറക്കിയത്. ഇഡി ആവശ്യപ്പെട്ടിട്ടും പൊലീസ് വിവരം നൽകിയില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.
2021 ഏപ്രിൽ 7നാണ് കൊടകര പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്നു നടന്ന അന്വേഷണത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.
തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മേയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപ വീണ്ടെടുത്തെന്നും 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായി കണ്ടെത്തിയെന്നും പൊലീസിന്റെ വിശദീകരണത്തിൽ പറയുന്നു.
English Summary: Police explanation in Kodakara Black Money Case