എൽജിബിടി സമൂഹത്തെ പിന്തുണച്ച് മോഹൻ ഭാഗവത്: ‘ഹിന്ദുസ്ഥാനായിത്തന്നെ തുടരണം’
Mail This Article
ന്യൂഡൽഹി ∙ എൽജിബിടി സമൂഹത്തെ പിന്തുണച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. എൽജിബിടി അംഗങ്ങൾക്ക് അവരുടേതായ സ്വകാര്യ ഇടങ്ങൾ ആവശ്യമാണ്. ഈ നിലപാടാണു സംഘപരിവാർ പ്രോത്സാഹിപ്പിക്കുന്നതെന്നും ഭാഗവത് പറഞ്ഞു. സംഘപരിവാർ മാധ്യമങ്ങളായ ഓർഗനൈസർ, പാഞ്ചജന്യ എന്നിവയ്ക്കു നൽകിയ അഭിമുഖങ്ങളിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
‘മനുഷ്യർ നിലനിൽക്കുന്ന കാലത്തോളം ഇത്തരം പ്രവണതയുള്ള ആളുകൾ തീർച്ചയായും ഇവിടെയുണ്ടാകും. ഇതു ജൈവികമാണ്, മറ്റൊരുതരം ജീവിതമാണ്. അവർക്ക് അവരായിത്തന്നെ തുടരാനുള്ള സ്വകാര്യഇടം വേണമെന്നാണു നമ്മൾ ആവശ്യപ്പെടുന്നത്. അവരും സമൂഹത്തിന്റെ ഭാഗമാണ്. ചെറിയ പ്രശ്നമാണിത്. ഈ വീക്ഷണമാണു നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. മറ്റുതരത്തിലുള്ള പരിഹാരശ്രമങ്ങളെല്ലാം നിരർഥകമാണ്’’– ഭാഗവത് പറഞ്ഞു.
‘‘ഹിന്ദു എന്നതാണു നമ്മുടെ സ്വത്വം, ദേശീയത. എന്റേതു മാത്രമാണു ശരി, നിങ്ങളുടേത് തെറ്റാണെന്നു ഞങ്ങളൊരിക്കലും പറഞ്ഞിട്ടില്ല. നമുക്കൊരുമിച്ചു മുൻപോട്ടു പോകാം. ആയിരത്തിലേറെ വർഷങ്ങളോളം ഹിന്ദു സമൂഹം യുദ്ധത്തിലായിരുന്നു. ഹിന്ദുസ്ഥാൻ, ഹിന്ദുസ്ഥാനായിത്തന്നെ തുടരണം. ഇന്നു ഭാരതത്തിൽ ജീവിക്കുന്ന മുസ്‍ലിംകൾക്കു യാതൊരു പ്രയാസം ഇതുണ്ടാക്കുന്നില്ല. ഇസ്‍ലാം പേടിക്കേണ്ടതില്ല. പക്ഷേ, പരമാധികാരത്തെപ്പറ്റി ശബ്ദായമാനമായ വാചാടോപം മുസ്‌ലിംകൾ കയ്യൊഴിയേണ്ടതുണ്ട്.’’– ഭാഗവത് വിശദീകരിച്ചു.
English Summary: Mohan Bhagwat Backs LGBT Community: "Should Have Their Own Private Space"