ADVERTISEMENT

മുസാഫർനഗർ (യുപി)∙ 2020ൽ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പൊലീസ്. ശനിയാഴ് വൈകിട്ട് ഷാപുർ പ്രദേശത്തു നടന്ന വെടിവ‌യ്പിലാണ് ചൽത്ത ഫിർത എന്ന പേരിൽ അറിയപ്പെടുന്ന റാഷിദിനെ പൊലീസ് വധിച്ചത്. ഇയാളുടെ തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഷാപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇതരസംസ്ഥാന ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ചുനടത്തിയ വെടിവയ്പ്പിലാണ് റാഷിദ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടാളി രക്ഷപ്പെട്ടു. റാഷിദിന്റെ പക്കൽനിന്നു രണ്ടു തോക്കുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഷാപുർ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) ബബ്‌ലു സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2020ൽ പഞ്ചാബിലെ പഠാൻകോട്ടിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി കേസുകളിൽ പൊലീസ് തിരയുന്നയാളായിരുന്നു റാഷിദ്. 2020 ഓഗസ്റ്റ് 19നു രാത്രി പഠാൻകോട്ടിലെ തര്യാൽ ഗ്രാമത്തിലാണ് റെയ്നയുടെ ബന്ധുക്കൾക്കു നേരേ ആക്രമണമുണ്ടായത്. റെയ്നയുടെ പിതാവിന്റെ സഹോദരി ആശാറാണിയുടെ കുടുംബമാണ് ആക്രമണത്തിന് ഇരയായത്.

വീടിന്റെ ടെറസിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർക്കുനേരെ ആക്രമണം ഉണ്ടായത്. ആശാറാണിയുടെ ഭർത്താവ് അശോക് കുമാർ സംഭവസ്ഥലത്തും മകൻ കൗശൽ, ഓഗസ്റ്റ് 31ന് ആശുപത്രിയിലും മരിച്ചു. ആശ റാണിക്കും മറ്റു രണ്ടുപേർക്കും പരുക്കേറ്റു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽനിന്നുള്ള സംഘത്തിലെ മൂന്ന് പേരും കേസിൽ അറസ്റ്റിലായിരുന്നു.

English Summary: Criminal wanted in murders of Suresh Raina's relatives killed in UP Police encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com