വിവാഹസമ്മാനമായി കിട്ടിയ ഹോം തിയറ്റർ പൊട്ടിത്തെറിച്ചു; നവവരനും ജ്യേഷ്ഠനും മരിച്ചു
Mail This Article
കവാർധ (ഛത്തിസ്ഗഢ്)∙ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു. ഒന്നര വയസ്സുകാരൻ ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു. ഛത്തിസ്ഗഡിലെ കബിർധാം ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. പൊട്ടിത്തെറിക്കു കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പൊട്ടിത്തെറിയുടെ ശക്തിയിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. തലസ്ഥാനമായ റായ്പുരിൽനിന്ന് 200 കിലോമീറ്ററോളം മാറി മധ്യപ്രദേശ് അതിർത്തിയിലാണ് സംഭവം നടന്ന വീട്. ഈ പ്രദേശം മാവോയിസ്റ്റ് ബാധിതമാണ്.
ഏപ്രിൽ ഒന്നിന് വിവാഹം കഴിഞ്ഞ ഹേമേന്ദ്ര മെറാവി(22)യും ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ രാജ്കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽവച്ച് വിവാഹസമ്മാനങ്ങൾ പൊതി തുറന്നു നോക്കുകയായിരുന്നു കുടുംബം. പായ്ക്കറ്റിൽനിന്നു തുറന്ന മെറാവി, വൈദ്യുതിയുമായി ഘടിപ്പിച്ച് ഹോം തിയറ്റർ സ്വിച്ച് ഓൺ ചെയ്തയുടനെയാണ് പൊട്ടിത്തെറിയുണ്ടായത്.
മെറാവി സംഭവസ്ഥലത്തുതന്നെ മരിച്ചു. രാജ്കുമാർ ആശുപത്രിയിൽ വച്ചും. പരുക്കേറ്റ മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു.
English Summary: 2 Dead As Home Theatre Music System, A Wedding Gift, Explodes, 4 Injured