നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമം; ഭീകരരുടെ വിഡിയോ പുറത്തുവിട്ട് സൈന്യം
Mail This Article
ന്യൂഡൽഹി∙ നിയന്ത്രണ രേഖയിലൂടെ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. അതിർത്തിമേഖലകളിൽ സ്ഥാപിച്ച തെർമൽ ക്യാമറകളിലെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വനത്തിലൂടെ ഇരുട്ടിന്റെ മറവിൽ രണ്ട് പേർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിന്റെ ദൃശങ്ങളാണ് പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെയാണ് രണ്ട് പേർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ മുനീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
സുരക്ഷാ സേനയ്ക്കെതിരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് മുനീർ ആണെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. ഇസ്‌ലാമാബാദിൽ നടന്ന ഹിസ്ബുൾ മുജാഹിദീന്റെ ഉന്നതതല യോഗത്തിൽ മുനീർ പങ്കെടുത്തിരുന്നു. രജൗറി, പൂഞ്ച് ജില്ലകളിൽ ഭീകരാക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. മുതിർന്ന ഭീകരരെ ജമ്മുകശ്മീരിലേക്ക് അയയ്ക്കാനാണ് ഹിസ്ബുൽ മുജാഹിദീൻ ശ്രമിക്കുന്നത്. യുവാക്കളെ ഉൾപ്പെടെ സംഘടനയിലേക്ക് ചേർക്കാനാണ് നീക്കമെന്നും ആർമി അറിയിച്ചു.
English Summary: Infiltration attempt near line of control seen on thermal cameras