സോണിയയ്ക്ക് കീഴ്‌വഴക്കങ്ങളേക്കുറിച്ച് ധാരണയുണ്ടാവില്ല: പ്രധാനമന്ത്രിക്ക് കത്തു നൽകിയതിൽ കേന്ദ്രമന്ത്രി
Mail This Article
ന്യൂഡൽഹി ∙ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജൻഡ വ്യക്തമാക്കാത്തതിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്കു കത്തു നൽകിയതിനെ പരിഹസിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി. സോണിയയ്ക്ക് ഒരുപക്ഷേ കീഴ്‌വഴക്കങ്ങളേക്കുറിച്ച് ധാരണയുണ്ടാവില്ലെന്നും സമ്മേളനം ആരംഭിച്ച ശേഷമാണ് സർക്കാർ പ്രതിപക്ഷവുമായി അജൻഡ ചർച്ച ചെയ്യാറെന്നും പ്രൾഹാദ് ജോഷി തുറന്നടിച്ചു.
‘‘കീഴ്‌വഴക്കങ്ങൾ അനുസരിച്ചാണ് ഈ സമ്മേളനം വിളിച്ചുകൂട്ടുന്നത്. നിങ്ങൾ ഒരുപക്ഷേ അതു ശ്രദ്ധിക്കുന്നുണ്ടാവില്ല. സമ്മേളനത്തിനു മുന്‍പ് രാഷ്ട്രീയ കക്ഷികളുമായി ഒന്നും ചർച്ച ചെയ്യാറില്ല. സമ്മേളനം ആരംഭിച്ച ശേഷം എല്ലാ പാർട്ടി നേതാക്കൾക്കും മുൻപാകെയാണ് വിഷയം അവതരിപ്പിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്നത്’ - മന്ത്രി ചൂണ്ടിക്കാട്ടി. മുൻപും സര്‍ക്കാരുകള്‍ ചെയ്തിരുന്നത് ഇങ്ങനെയാണെന്നും സോണിയ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഒഴിവാക്കി, 'ഭാരത്' എന്നു മാത്രമാക്കാനുള്ള നീക്കം നടക്കുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തു നൽകിയത്. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ അജൻഡ പ്രഖ്യാപിച്ചിട്ടില്ലെന്നു കത്തിൽ പറയുന്നു. മണിപ്പുർ കലാപം, കേന്ദ്ര–സംസ്ഥാന ബന്ധം, വര്‍ഗീയ പ്രശ്നങ്ങൾ, ഇന്ത്യാ–ചൈന അതിർത്തി തര്‍ക്കം തുടങ്ങി ചർച്ചയ്ക്ക് പരിഗണിക്കാവുന്ന 9 വിഷയങ്ങളും കത്തിൽ പരാമർശിക്കുന്നുണ്ട്.
English Summary: Mrs Gandhi is perhaps "not aware of traditions,": Pralhad Joshi in response to Sonia's letter to PM