ADVERTISEMENT

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സിപിഐ ആയുധമാക്കുമോ?. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് മുന്നണിയില്‍ എത്തിയ ശേഷം കോട്ടയം ജില്ലയില്‍ ആരാണ് രണ്ടാമന്‍ എന്ന തര്‍ക്കം തുടക്കം മുതല്‍ ഉണ്ടായിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് (എം) സ്വാധീന മേഖലകളില്‍ എല്‍ഡിഎഫ് കുതിക്കുമെന്നായിരുന്നു കണക്കു കൂട്ടല്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മുന്നണിയിലേക്ക് എത്തിയ കേരള കോണ്‍ഗ്രസിനു (എം) മധുവിധു കാലമായിരുന്നെന്നും ഇത്തവണ പക്വതയോടെ വോട്ടുകള്‍ എല്ലാം എല്‍ഡിഎഫിന്റെ പെട്ടിയില്‍ വീഴുമെന്നുമായിരുന്നു സിപിഎമ്മിന്റെ ആത്മ വിശ്വാസം. പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായെന്നാണ് ഇത്തവണത്തെ വോട്ട് നില വ്യക്തമാക്കുന്നത്. സ്വാധീന മേഖലയായ അയര്‍ക്കുന്നത്തും അകലക്കുന്നത്തും കേരള കോണ്‍ഗ്രസ്, സിപിഎമ്മിനെ കൈവിട്ടുവെന്നാണ് വോട്ടുനില സൂചിപ്പിക്കുന്നത്. ഇവിടങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനെക്കാള്‍ നാലിരട്ടിവരെ വോട്ടുകള്‍ ചാണ്ടി ഉമ്മനു ലഭിച്ചു.

∙ കേരള കോണ്‍ഗ്രസിനെ സിപിഎം പ്രീണിപ്പിക്കുന്നുവെന്നു പരാതി

അനവസരത്തില്‍ പോലും കേരള കോണ്‍ഗ്രസിനെ സിപിഎം പ്രീണിപ്പിക്കുന്നുവെന്ന പരാതി ഏറെ നാളായി സിപിഐ കോട്ടയം ജില്ലാ ഘടകത്തിനുണ്ടായിരുന്നു. കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി കോട്ടയം ജില്ലയില്‍ സിപിഎം, കടന്നാക്രമിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായെന്നു സിപിഐയുടെ പരാതി. മന്ത്രിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ വി.എന്‍.വാസവന്റെ ഇടയ്ക്കിടയ്ക്കുള്ള പ്രസ്താവനകളും സിപിഐയെ ചൊടിപ്പിച്ചിരുന്നു. ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് (എം) ആണെന്നു മന്ത്രി പലവട്ടം പറഞ്ഞിരുന്നു. സിപിഐയുടെ പക്കലുണ്ടായിരുന്ന ജില്ലയിലെ ഏക നിയമസഭാ മണ്ഡലം കൈവിടേണ്ടി വന്നതു സിപിഐയ്ക്ക് ഇനിയും മാനസികമായി അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

അടുത്തിടെ കുട്ടനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സിപിഎം വിട്ട 222 പേര്‍ക്ക് അംഗത്വം നല്‍കാന്‍ സിപിഐ മണ്ഡലം കമ്മിറ്റി ധൈര്യം കാട്ടിയതോടെ 'വല്യേട്ടനു' മുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ടെന്ന വികാരമാണ് സിപിഐയുടെ പൊതുവികാരമായി കണ്ടത്. എല്‍ഡിഎഫിലെ 'ജന്മി - കുടിയാന്‍' ബന്ധത്തിനു കടിഞ്ഞാണിടാന്‍ സിപിഐ തയാറെടുത്തതിന്റെ സൂചന കൂടിയാണ് കുട്ടനാട് സംഭവം. കുട്ടനാട്ടിലെ സിപിഎമ്മില്‍ ഉണ്ടായ വിഭാഗീയതയാണ് സിപിഐ മുതലെടുത്തത്. 2 ഏരിയ കമ്മിറ്റി അംഗങ്ങളും 19 ലോക്കല്‍ കമ്മിറ്റിഅംഗങ്ങളുമാണ് സിപിഎം വിട്ടത്.

∙ മന്ത്രി വി.എന്‍.വാസവനെതിരെ സിപിഐ ട്രേഡ് യൂണിയന്‍

മന്ത്രി വാസവനെതിരെയുള്ള പടയൊരുക്കത്തിനു കിട്ടുന്ന അവസരങ്ങള്‍ ജില്ലയിലെ സിപിഐക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. സഹകരണ വകുപ്പിനെതിരെ സമരവുമായി സിപിഐ യൂണിയന്‍ രംഗത്തിറങ്ങിയതും ഇതിനു ഉദാഹരണമാണ്. സംസ്ഥാന സഹകരണ വകുപ്പിനെതിരെ സിപിഐ ട്രേഡ് യൂണിയന്‍ തെക്കന്‍ കേരളത്തില്‍ സമര പ്രചാരണ ജാഥ നടത്തുകയും ചെയ്തിരുന്നു. സഹകരണ മേഖലയെ സംരക്ഷിക്കുക, സംഘം ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെസിഇസി) ഉന്നയിച്ചത്. എഐടിയുസി സംസ്ഥാന കൗണ്‍സിലിന്റെ സഹകരണത്തോടെയായിരുന്നു മേഖല ജാഥകള്‍ സംഘടിപ്പിച്ചത്.

English Summary: Puthuppally Election Result: CPI-Kerala Congress (M) dispute will heat up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com