ADVERTISEMENT

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കൂറ്റൻ തോൽവി വഴങ്ങിയ ഇടതുപക്ഷത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ചാണ്ടി ഉമ്മന്റെ റെക്കോർഡ് ഭൂരിപക്ഷം കണ്ട് മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് അത്യാവശ്യത്തിന് ഇസിജി എടുക്കണമെങ്കിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് സ്വാഗതമെന്ന് രാഹുൽ പറഞ്ഞു. കേരളത്തിനു വേണ്ടി പുതുപ്പള്ളിയിലെ ജനം ഈ സർക്കാരിനോടു കണക്കു ചോദിച്ചിരിക്കുകയാണ്. 53 വർഷമായി പുതുപ്പള്ളിക്കാർ അനുഭവിക്കുന്ന വികസനവും കരുതലും സേവനവും ഇല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചവരുടെ ചെകിട്ടത്തു കിട്ടിയ അടിയാണ് ഈ ഫലമെന്നും രാഹുൽ പറഞ്ഞു.

‘‘പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ റോഡുകൾ കുറച്ച് കുണ്ടും കുഴിയും നിറ‍ഞ്ഞതാണെങ്കിലും, ഉമ്മൻ ചാണ്ടിയും യുഡിഎഫും ജനങ്ങളുമായുള്ള റോഡ് വളരെ സ്മൂത്തായി പോകുന്നുവെന്ന് മനസ്സിലാക്കാം. ഫലം വന്നശേഷം ചാണ്ടി ഉമ്മന്റെ റെക്കോർഡ് ഭൂരിപക്ഷം കണ്ട് വി.എൻ.വാസവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് അത്യാവശത്തിന് ഒരു ഇസിജി എടുക്കണമെങ്കിൽ ഉമ്മൻ ചാണ്ടി സാർ കൊണ്ടുവന്ന പാമ്പാടി ആശുപത്രിയിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുന്നു.’

‘‘എത്ര ദുഷ്പ്രചാരണങ്ങളാണ് ഇവിടെ നടന്നത്. ഇവിടുത്തെ ജനങ്ങൾക്ക് നേരിട്ടു ബോധ്യപ്പെട്ട 53 വർഷത്തെ വികസനവും സേവനവും കരുതലും ഇല്ലായെന്നു സ്ഥാപിക്കാൻ ശ്രമിച്ചവർക്ക് ചെകിട്ടത്തു കിട്ടിയ അടിയാണ് ഈ തിരഞ്ഞെടുപ്പു ഫലം. 2024, 2026 തിരഞ്ഞെടുപ്പുകളുടെ ട്രെയ‌്‌ലറും ടീസറുമാണ് ഈ 2023 ഫലമെന്ന് ഭരണത്തിലിരിക്കുന്നവർ മനസ്സിലാക്കിയാൽ നന്ന്.’

‘‘സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽപ്പോലും, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർ വലിയ മുന്നേറ്റമുണ്ടാക്കിയ സ്ഥലങ്ങളിൽപ്പോലും യുഡിഎഫും ചാണ്ടി ഉമ്മനും കോൺഗ്രസും നേട്ടമുണ്ടാക്കിയെങ്കിൽ അത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം തന്നെയാണ്. മുഖ്യമന്ത്രി നേരിട്ടു വന്ന നടത്തിയ പ്രചാരണം, മന്ത്രിമാരുടെ പട വന്നു നടത്തിയ പ്രചാരണമെല്ലാം നാം കണ്ടു. പുതുപ്പള്ളിയിലെ ജനം കേരളത്തിനു വേണ്ടി സർക്കാരിനോടു കണക്കു ചോദിച്ചതിന്റെ ബാക്കിപത്രമാണ് ഈ ഫലം.’ – രാഹുൽ പറഞ്ഞു.

English Summary: Rahul Mamkoottathil Calls it a Slap in the Face to Government's Claims of Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com