‘ഇന്ത്യ അങ്ങനെ ആയിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു’: വിരുന്നിന് ഖർഗയെ ക്ഷണിക്കാത്തതിൽ ചിദംബരം
Mail This Article
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിക്കുന്ന അത്താഴവിരുന്നിലേക്കു കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മുതിർന്ന നേതാവ് പി.ചിദംബരം. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇതു സംഭവിക്കൂവെന്നു ചിദംബരം കുറ്റപ്പെടുത്തി.
‘‘ലോകനേതാക്കൾക്കുള്ള ഔദ്യോഗിക വിരുന്നിൽ, അംഗീകൃത പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരിക്കുന്നതു മറ്റേതെങ്കിലും ജനാധിപത്യ രാജ്യത്തെ സർക്കാർ ചെയ്യുമെന്ന് എനിക്കു ചിന്തിക്കാനാവുന്നില്ല. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമെ ഇങ്ങനെ സംഭവിക്കൂ. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതാകുന്ന ഘട്ടത്തിലേക്ക് ഇന്ത്യ, അതായത് ഭാരത്, എത്തിയിട്ടില്ലെന്നു ഞാൻ പ്രതീക്ഷിക്കുന്നു’’– ചിദംബരം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
രാഷ്ട്രത്തലവന്മാർക്കും മറ്റു വിവിഐപികൾക്കുമായി രാഷ്ട്രപതിയുടെ അത്താഴവിരുന്ന് (ഗാല ഡിന്നർ) വൈകിട്ട് ഏഴിനാണ്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. പ്രതിപക്ഷ നിരയിൽനിന്നുള്ള മുഖ്യമന്ത്രിമാരായ മമത ബാനർജി (ബംഗാൾ), എം.കെ.സ്റ്റാലിൻ (തമിഴ്നാട്), അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), ഹേമന്ദ് സോറൻ (ജാർഖണ്ഡ്), നിതീഷ് കുമാർ (ബിഹാർ) എന്നിവർ എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നില്ല. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്, എച്ച്.ഡി.ദേവെ ഗൗഡ എന്നിവർ അനാരോഗ്യംമൂലം പങ്കെടുക്കില്ല.
English Summary: "Only In Countries...": P Chidambaram On No G20 Dinner Invite To M Kharge