ADVERTISEMENT

ഹോങ്കോങ് ∙ പലസ്തീൻ സായുധപ്രസ്ഥാനമായ ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനു പിന്നാലെ എണ്ണവില കുതിച്ചുകയറുന്നു. തിങ്കളാഴ്ച എണ്ണവില ശരാശരി 4 ശതമാനമാണു കൂടിയത്. സംഘർഷം നീണ്ടാൽ ആഗോള എണ്ണവിപണിയെ ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.

ഏഷ്യൻ വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 4.7 ശതമാനം ഉയർന്ന് 86.65 ഡോളറും, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 4.5 ശതമാനം ഉയർന്ന് 88.39 ഡോളറുമായി ഉയർന്നു. ഹമാസിന്റെ അപ്രതീക്ഷിത അക്രമണത്തിൽ പകച്ച ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചതോടെ മേഖലയിൽ അനിശ്ചിതത്വം പടരുകയാണ്.

ഇസ്രയേലിലും ഗാസയിലുമായി ആയിരത്തിലേറെ ആളുകൾ മരിച്ചു. ഇസ്രയേലിനു യുഎസ് പൂർണപിന്തുണ പ്രഖ്യാപിച്ചു. ഹമാസിന് ഇറാന്റെ പിന്തുണയുണ്ടെന്നാണു റിപ്പോർട്ട്. പ്രത്യക്ഷത്തിൽ അല്ലെങ്കിലും ഇപ്പോഴത്തെ സംഘർഷം ഫലത്തിൽ യുഎസ്–ഇറാൻ ഏറ്റുമുട്ടലായേക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ഇത് എണ്ണവിപണിയിൽ പ്രതിസന്ധിക്കു കാരണമായേക്കും.

‘‘സംഘർഷം വിപണിയെ നിർണായകമായി ബാധിക്കും. സൗദി അറേബ്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ യുദ്ധത്തിൽ പങ്കാളികളായാൽ കാര്യങ്ങൾ മോശമാകും. സംഘർഷത്തിനു പെട്ടെന്നു ശമനമുണ്ടായാൽ വിപണി വലിയ തകരാറില്ലാതെ തിരിച്ചുവരും. പക്ഷേ, വൻതോതിൽ പ്രശ്നങ്ങളുണ്ടായേക്കുമെന്നാണു കരുതുന്നത്’’– എഎൻ‌ഇസെഡ് ഗ്രൂപ്പിന്റെ തലപ്പത്തുള്ള ബ്രെയാൻ മാർട്ടിനും ഡാനിയേൽ ഹൈൻസും വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.

English Summary:

Global Oil Prices Soar After Hamas Attack On Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com