കണ്ടല ബാങ്കിലെ ഇ.ഡി റെയ്ഡ് രാഷ്ട്രീയപ്രേരിതം, പുതിയ കണ്ടെത്തലുകളില്ല: മന്ത്രി വി.എൻ. വാസവൻ
Mail This Article
തിരുവനന്തപുരം∙ കണ്ടല സർവീസ് സഹകരണ ബാങ്കിലെ ഇ.ഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. രാഷ്ട്രീയവേട്ടയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇ.ഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. മറ്റു സംസ്ഥാനങ്ങളിലെ ക്രമക്കേട് കണ്ടെത്തുന്നില്ല. രാഷ്ട്രീയവേട്ടയാണ് നടക്കുന്നത്. കണ്ടല ബാങ്കിലെ ക്രമക്കേട് നേരത്തെ തന്നെ സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നതാണ്. അവർ പൊലീസിനു കൈമാറിയ വിഷയമാണ്. സഹകരണ വകുപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് ഇ.ഡി’’– മന്ത്രി പറഞ്ഞു.
ഇതിനിടെ സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ.ഭാസുരാംഗനെ സിപിഐ പുറത്താക്കി. സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് തീരുമാനം. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിർദേശിച്ചിരുന്നു.
ഭാസുരാംഗന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന 27 മണിക്കൂർ പിന്നിട്ടു.
ഇന്നലെ പുലർച്ചെയാണ് ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന തുടങ്ങിയത്. അനധികൃതമായി ജീവനക്കാർക്കു ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്കു നൽകാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തിൽ കുടിശികയായിട്ടുള്ളത്.