റജൗരിയിൽ സുരക്ഷാസേനയുമായി ഭീകരരുടെ ഏറ്റുമുട്ടൽ; 2 പാക്ക് തീവ്രവാദികളെ വധിച്ചു
Mail This Article
ശ്രീനഗർ∙ ജമ്മുകശ്‌മീരിൽ റജൗരിയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ 24 മണിക്കൂർ നീണ്ട ഏറ്റമുട്ടലിൽ 2 പാക്ക് തീവ്രവാദികളെ വധിച്ചു. ഇന്നലെ തുടങ്ങിയ ആക്രമണത്തിൽ 4 സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് സൈന്യം ആക്രമണം ശക്തമാക്കിയത്. കാലാക്കോട്ട് വനത്തിനുള്ളിലുണ്ടായ ഏറ്റുമുട്ടലിൽ ഓഫീസർ റാങ്കിലുള്ള രണ്ടുപേരുൾപ്പെടെയാണ് മരിച്ചത്. ഇതിൽ പരുക്കേറ്റ ഒരു സൈനികനും ഇന്ന് മരണത്തിന് കീഴടങ്ങി.
ലഷ്‌കറെ തയിബയിൽ ഉയർന്ന പദവിയുള്ള ഖ്വാരിയാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. ഇയാൾ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സ്‌ഫോടനങ്ങള്‍ നടത്തുന്നതിലും ഒളിആക്രമണങ്ങളിലും പരിശീലനം നേടിയിരുന്നെന്ന് പ്രതിരോധ വകുപ്പിന്റെ വ്യക്താവ് പറഞ്ഞു.
‘‘കൊല്ലപ്പെട്ട ഖ്വാരി എന്ന ഭീകരൻ പാക്കിസ്ഥാനിലും അഫ്‍ഗാനിലും പരിശീലനം നേടിയ ആളാണ്. ഇയാൾക്ക് ലഷ്‌കറെ തയിബയിൽ ഉന്നത സ്ഥാനമുണ്ട്. ഇയാൾ കഴിഞ്ഞ വർഷം മുതൽ റജൗരി–പുഞ്ച് മേഖലകളിൽ സജീവമാണ്. ഡങ്ക്രി, ഖണ്ഡി ആക്രമണങ്ങൾക്ക് പിന്നിൽ ഇയാളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.’’–സൈനിക വ്യക്താവ് പറഞ്ഞു.
ബുധനാഴ്ച ഗുജ്‌ജർ ഗ്രാമവാസിയെ ഭക്ഷണം നൽകാത്തതിന് തീവ്രവാദികൾ തല്ലിയതിനെ തുടർന്നാണ് തീവ്രവാദി സാന്നിധ്യം സംബന്ധിച്ച് സുരക്ഷാസേനയ്ക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് തീവ്രവാദികൾക്കായി തിരച്ചിൽ നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. രാത്രിയിൽ ഉൾപ്പെടെ തുടർന്ന ആക്രമണത്തിൽ 2 പേരെ വളഞ്ഞിട്ടാണ് കൊലപ്പെടുത്തിയത്. കൂടുതൽ തീവ്രവാദി സാന്നിധ്യം വനമേഖലയിൽ സംശയിക്കുന്നുണ്ട്. റജൗരി മേഖലയിൽ കഴിഞ്ഞ രണ്ടുകൊല്ലം കൊണ്ട് മുപ്പതിലേറെ സൈനികരാണ് കൊല്ലപ്പെട്ടത്.