ADVERTISEMENT

തിരുവനന്തപുരം ∙ രാജസ്ഥാനിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബിജെപിക്ക് വോട്ട് നൽകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിറ്റിങ് സീറ്റിൽ സിപിഎം സ്ഥാനാർഥിക്കെതിരെ കോൺഗ്രസിനെ മുൻനിർത്തിയാണ് ബിജെപി വിജയിച്ചതെന്നും കോൺഗ്രസിന്റെ വോട്ടുകൾ വലിയ തോതിൽ ഇടിഞ്ഞെന്നും എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘രാജസ്ഥാനിൽ സിപിമ്മിന് രണ്ട് സിറ്റിങ് സീറ്റ് ഉണ്ടായിരുന്നു. ഏതാണ്ട് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് തന്നെയാണ് രാജസ്ഥാനിലെ കോൺഗ്രസും സ്വീകരിച്ചത്. കോൺഗ്രസിനെ മുൻനിർത്തിയാണ് അവിടെ ബിജെപി വിജയിച്ചത്. സിപിഎം മത്സരിച്ച് ജയിക്കുന്ന ഭാദ്ര മണ്ഡലത്തിൽ നല്ല രീതിയിൽ വോട്ട് ലഭിച്ചിട്ടുണ്ട്. ഈ സീറ്റായിരുന്നു സിപിഎം ജയിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഒരു ലക്ഷത്തിലേറെ വോട്ട് അവിടെ ഇത്തവണയും ലഭിച്ചു. എന്നാൽ കോൺഗ്രസിന്റെ വോട്ടുകൾ വലിയ തോതിൽ ഇടിഞ്ഞു. ഇത് ബിജെപി സ്ഥാനാർഥി ജയിക്കുന്നതിലേക്കു നയിച്ചു’’ –ഗോവിന്ദൻ പറഞ്ഞു.

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന് ഇനി ഹിമാചൽ പ്രദേശ് മാത്രമേയുള്ളൂവെന്നും പ്രാദേശിക പാർട്ടികളുടെ തലത്തിലേക്ക് കോൺഗ്രസ് മാറിയെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഹിമാചലിനു പുറമെ കർണാടകയും തെലങ്കാനയും മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. തെലങ്കാനയിൽ എംഎൽഎമാരുമായി നെട്ടോട്ടമോടാൻ ആരംഭിച്ചുവെന്നാണ് വാർത്തകൾ. സംരക്ഷിച്ചു നിർത്താനാവട്ടെയെന്ന് ആഗ്രഹിക്കുന്നതായും ഗോവിന്ദൻ വ്യക്തമാക്കി. 

സൂക്ഷ്മമായി പരിശോധിച്ചാൽ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രാഷ്ട്രീയ മുദ്രാവാക്യങ്ങളൊന്നും മുന്നോട്ടു വയ്ക്കാനാകുന്നില്ല എന്നു കാണാം. ബിജെപിയുടെ ഹിന്ദുത്വ അജൻഡയ്ക്ക് ബദൽ നയം സ്വീകരിക്കാൻ കോൺഗ്രസിനായിട്ടില്ല. മധ്യപ്രദേശിലെല്ലാം ഇത് വ്യക്തമായി കാണാം. ഒരു ബദൽ രാഷ്ട്രീയ പാർട്ടിയാവാൻ കോൺഗ്രസിനാവുന്നില്ല എന്ന് ഈ തിരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നതായും ഗോവിന്ദൻ പറഞ്ഞു.

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് ഒരു സീറ്റും ജയിക്കാനായില്ല. നിലവിൽ 2 സീറ്റുണ്ടായിരുന്നു– ദുംഗാർഗഡിൽ നിന്ന് ഗിർധർലാൽ മഹിയയും ഭാദ്രയിൽനിന്ന് ബൽവാൻ പൂനിയയും. ഇത്തവണ ദുംഗാർഗഡിൽ ബിജെപിയുടെ താരാചന്ദ് (ആകെ വോട്ട് 65,690) ആണ് വിജയിച്ചത്. കോൺഗ്രസിന്റെ മംഗ്ലരാം ഗോദരയ്ക്കും (ആകെ വോട്ട് 57,565) പിന്നിൽ മൂന്നാം സ്ഥാനത്താണ് ഗിർധർലാൽ മഹിയ (ആകെ വോട്ട് 56,498). ഭാദ്രയിൽ ബൽവാൻ പൂനിയ ബിജെപിയുടെ സഞ്ജീവ് കുമാറിനോട് 1132 വോട്ടുകൾക്ക് പരാജയപ്പെട്ടു. സഞ്ജീവ് കുമാറിന് 1,02,748 വോട്ട് ലഭിച്ചപ്പോൾ പൂനിയ 1,01,616 വോട്ട് നേടി. 

സിപിഎം സംസ്ഥാന സെക്രട്ടറി ആംറാ റാം ദാന്താ രാംഗഡ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തെത്തി (ആകെ വോട്ട് 20,891). കോൺഗ്രസിന്റെ വിരേന്ദ്ര സിങ് (ആകെ വോട്ട് 99,413) ആണ് വിജയി. ബിജെപിയുടെ ഗജാനന്ദ് കുമാവത് രണ്ടാം സ്ഥാനത്തും (ആകെ വോട്ട് 91,416). 1977 ൽ ആണ് ഒരു സീറ്റ് നേടി സിപിഎം രാജസ്ഥാൻ നിയമസഭയിലെത്തുന്നത്. അതിനുശേഷം 1985 ലും 2013 ലും പ്രാതിനിധ്യം ലഭിച്ചില്ല.

English Summary:

Congress voted for BJP to defeat CPM in Rajasthan: MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com