ADVERTISEMENT

ഹൈദരാബാദ്∙ തോക്കുധാരിയായ മാവോയിസ്റ്റിൽ നിന്ന് തെലങ്കാന എംഎൽഎയും ഇപ്പോൾ മന്ത്രിയുമായി ‘സീതാക്ക’. ഒരുകാലത്ത് മോവോയിസ്റ്റായിരുന്ന ധനസാരി അനസൂയ, സീതാക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. മവോയിസ്റ്റിൽ നിന്ന് വക്കീലും എംഎൽയും ഒടുവിൽ മന്ത്രിയുമായി അവർ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  തന്നെ  സ്വന്തം സഹോദരിയെ പോലെയാണ് കാണുന്നതെന്നു എൽ.ബി. സ്റ്റേഡിയത്തിൽ  സത്യപ്രതിജ്ഞ ചെയ്ത ശേഷം അനസൂയ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കെത്തിയ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അവര്‍ കൈകൊടുത്തു. 

പട്ടികവർഗ സംവരണ മണ്ഡലമായ മുഗുളിൽ നിന്നാണ് അനസൂയ ജനവിധി തേടിയത്. കോയ ഗോത്രത്തിൽ നിന്നുള്ള സീതാക്ക ചെറുപ്രായത്തിൽ തന്നെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. മാവോയിസ്റ്റ് സായുധ സേനയുടെ നേതാവായി പ്രവർത്തിച്ച അനസൂയ  പൊലീസുമായി നിരവധി ഏറ്റുമുട്ടലുകൾ നടത്തിയിരുന്നു. ഭർത്താവിനെയും സഹോദരനെയും    പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നഷ്ടപ്പെട്ടു. 

1994ൽ പൊലീസിനു മുന്നിൽ സീതാക്ക ആയുധം വച്ച് കീഴടങ്ങി. തുടർന്ന് നിയമം പഠിച്ച അവർ വരാംഗൽ കോടതിയിൽ വക്കീലായി. 2004ൽ മുഗുൾ മണ്ഡലത്തിൽ നിന്ന് തെലുങ്കുദേശം പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു. 2009ലും 2014ലും മുഗുൾ മണ്ഡലത്തില്‍ മത്സരിച്ചു. 2017ൽ അവര്‍ ടിഡിപി വിട്ട് കോൺഗ്രസിൽ ചേർന്നു. കോവിഡ്–19കാലത്ത് നടത്തിയ ജനസേവന പ്രവർത്തനങ്ങളിലൂടെ അവർ വാർത്തകളിൽ വീണ്ടും ഇടംനേടി. തോക്കുമായി സഞ്ചരിച്ച വനമേഖലയിലൂടെ കോവിഡ് കാലത്ത് ജനങ്ങൾക്ക് ഭക്ഷണവും അവശ്യസാധനങ്ങളുമായി സീതാക്ക എത്തിയിരുന്നു. 

കഴിഞ്ഞ വർഷം ഒസ്മാനിയ സർവകലാശാലയിൽ നിന്ന് അവർ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി നേടി. ‘ചെറുപ്പത്തിൽ നക്സലേറ്റാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നക്സലേറ്റായപ്പോൾ വക്കീലാകുമെന്നോ, വക്കീലായപ്പോൾ എംഎൽഎയാകുമെന്നോ കരുതിയിരുന്നില്ല. എംഎൽഎയായപ്പോൾ പിഎച്ച്ഡി നേടുമെന്നും കരുതിയിരുന്നില്ല.  ഇപ്പോൾ നിങ്ങൾക്കെന്നെ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി നേടിയ ഡോ. അനസൂയ സീതാക്ക എന്നു വിളിക്കാം.’– പിഎച്ച്ഡി നേടിയ ശേഷം അവർ പറഞ്ഞിരുന്നു. ശ്വാസം നിലയ്ക്കുന്നതു വരെ ജനസേവനമാണ് തന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. 

English Summary:

Life Story Of Telangana Minister Seethakka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com