ADVERTISEMENT

ജയ്പുർ∙ രാജസ്ഥാനിൽ മുഖ്യമന്ത്രി ആരെന്ന സസ്‌പെൻസ് തുടരുന്നതിനിടെ, സംസ്ഥാനത്തെ നിരവധി പുതിയ എംഎൽഎമാരും മുൻ എംഎൽഎമാരും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വസുന്ധര രാജെയുടെ ജയ്പുരിലെ വസതിയിൽ എത്തിയതായി റിപ്പോർട്ട്. രാജസ്ഥാനിൽ സർക്കാർ രൂപീകരണം വൈകുന്നതിന് കാരണം അച്ചടക്കമില്ലായ്മയാണെന്ന് കോൺഗ്രസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് എംഎൽഎമാർ വസുന്ധരയുടെ വസതിയിലെത്തിയത്. സംസ്ഥാനത്ത് ബിജെപി അവസാനമായി അധികാരത്തിലിരുന്നപ്പോള്‍ വസുന്ധര രാജെയായിരുന്നു മുഖ്യമന്ത്രി. 

തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെ ബാബ ബാലക് നാഥിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. അതിനിടെയാണ് എംഎൽഎമാർ വസുന്ധരയുടെ വസതിയിലെത്തിയത്. 199 അംഗ നിയമസഭയി‌ലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസ് 69 സീറ്റും. രാജസ്ഥാനിൽ ഉൾപ്പെടെ അടുത്തിടെ നിയസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും ഛത്തീഗ്ഡിലും ബിജെപി ഇതുവരെ സർക്കാർ രൂപീകരിച്ചിട്ടില്ല. 

പാർട്ടിക്കുള്ളിലെ അച്ചടക്കമില്ലായ്മയാണ് മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നത് വൈകാൻ കാരണമെന്ന് സ്ഥാനമൊഴിഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ‘‘ഈ പാർട്ടിയിൽ ഒരു അച്ചടക്കവുമില്ല. ഞങ്ങൾ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ, അവർ ഞങ്ങൾക്കെതിരെ എന്തൊക്കെ ആരോപണങ്ങൾ ഉന്നയിക്കുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് എനിക്കറിയില്ല. പുതിയ സർക്കാരുമായി ഞങ്ങൾ സഹകരിക്കും’’– ഗെലോട്ട് പറഞ്ഞു. ഗെലോട്ടിന്റെ ആരോപണത്തോട് പ്രതികരിച്ച ബിജെപി എംഎൽഎ കാളിചരൺ സരഫ്, 2018ൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് രണ്ടാഴ്ചയെടുത്തുവെന്ന് പറഞ്ഞു.

English Summary:

Several BJP MLAs at Vasundhara Raje's house amid Rajasthan CM suspense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com