ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിൽ തിരുത്തൽ ശക്തികൾ ദുർബലമാകുന്നതിന്റെ നേർകാഴ്ചയാകുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ പേരിലുണ്ടായ വിവാദമെന്നാണ് ഇടതുപക്ഷകേന്ദ്രങ്ങളില്‍ നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ച. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവാദമാണെന്ന പ്രതിരോധം തീർത്ത് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തിയതോടെ ഇഴകീറിയുള്ള സ്വയം വിമർശനാത്മകമായ ചർച്ചകൾ ഒഴിവായി. പാർട്ടി പിന്തുടർന്ന നയങ്ങളിൽ വലിയൊരു മാറ്റത്തിനു കൂടിയാണ് കളമൊരുങ്ങുന്നത്. ആരോപണങ്ങൾ നേരിടുന്നവർ അന്വേഷണത്തെ നേരിടട്ടെ എന്ന മുൻ നിലപാട് വീണയ്ക്കുവേണ്ടി വഴിമാറിയെന്നാണ് ആക്ഷേപം. സംസ്ഥാന സെക്രട്ടേറിയറ്റിൽപോലും സ്വയം വിമർശനപരമായ ചർച്ചകള്‍ നടക്കാതെ വന്നതോടെ, എക്സാലോജിക് വിഷയത്തിൽ എതിരഭിപ്രായമുള്ളവർ നിശബ്ദരായി.

വിമര്‍ശന സ്വഭാവമുള്ള ചർച്ചകളിലൂടെ ഗുണകരമായ തീരുമാനമെടുത്തിരുന്ന പാർട്ടി നയമാണ് ദുർബലമാകുന്നതെന്ന അഭിപ്രായം രഹസ്യമായി പങ്കുവയ്ക്കുന്ന നേതാക്കളുണ്ട്. കമ്മിറ്റികളിൽ ഈ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നവരില്ല. നിർണായക തീരുമാനമെടുക്കേണ്ട കേന്ദ്ര നേതൃത്വം ദുർബലരായി. രാജ്യത്ത് ഭരണത്തിലുള്ള ഏക സംസ്ഥാനത്തെ നേതൃത്വത്തെ അനുസരിപ്പിക്കാനുള്ള ശക്തി കേന്ദ്രനേതൃത്വത്തിനില്ല. മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജന്‍സി കേസെടുത്തപ്പോൾ, ബിനീഷ് അന്വേഷണം നേരിടട്ടെ എന്നായിരുന്നു പാർട്ടി നിലപാട്. ‘അന്വേഷണം നടക്കട്ടെ, തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ, പാർട്ടി ഇടപെടില്ല’ എന്നായിരുന്നു കോടിയേരിയുടെയും നിലപാട്. നേതൃത്വത്തിൽനിന്നും കാര്യമായ പിന്തുണ കോടിയേരിക്ക് ലഭിച്ചതുമില്ല. 

വീണാ വിജയന്റെ പേരിൽ ആരോപണം ഉയർന്നപ്പോൾ പഴയ നിലപാടിനു പകരം ശക്തമായ പ്രതിരോധമാണ് പാർട്ടിയിൽനിന്നുണ്ടായത്. പാർട്ടി സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവനയിലൂടെ ആദ്യ പിന്തുണ നൽകി. നേതാവിന്റെ മകൾക്കായി സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കുന്നത് അപൂർവമാണ്. വീണയുടെ കമ്പനിക്ക് സേവനത്തിന് നിയമപരമായി ലഭിച്ച പണമാണെന്നായിരുന്നു പ്രസ്താവന. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിരോധത്തിനായി മുന്നിൽനിന്നു.

സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ രേഖയിൽ (2009) പറയുന്നത് ഇങ്ങനെ: ‘ചില പാർട്ടി അംഗങ്ങൾക്കെതിരെ വരവിൽ കവിഞ്ഞ് സ്വത്തു സമ്പാദനത്തിന്റെ പരാതികൾ ഉയർന്നുവരാറുണ്ട്. പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പദവികൾ ഉപയോഗിച്ച് അന്യായമായതു നേടിയെടുക്കാനും സ്വത്ത് സമ്പാദിക്കാനുള്ള നടപടികൾ അരുത്. ഭരണം ഇത്തരം ഇടപാടുകൾക്കും കോഴകൾക്കും മറ്റും ഉപയോഗിക്കുന്ന രീതി ആശാസ്യമല്ല.’ 

കരിമണൽ കമ്പനിയായ സിഎംആർഎലും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള പുതിയ അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ പഴയ നിലപാടിൽനിന്ന് മാറി ചിന്തിക്കുന്നവർ പാർട്ടിയിലുണ്ട്. പരസ്യമായി പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറയുന്നു. കേന്ദ്ര സർക്കാർ രാഷ്ട്രീയമായി എതിരാളികളെ വേട്ടയാടുന്നതിന്റെ ഭാഗമാണ് കേസെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ എം.വി.ഗോവിന്ദൻ ആവർത്തിച്ചു. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. പാർട്ടിയെ അന്വേഷണം ബാധിക്കില്ലെന്ന് ആവർത്തിക്കുമ്പോഴും പ്രതിരോധം ശക്തിപ്പെടുത്തുന്ന സാഹചര്യമാണ്. 

28, 29, 30 തീയതികളിൽ പിബി, സിസി യോഗങ്ങൾ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയ വിഷയങ്ങളും ചർച്ചയാകും. എക്സാലോജിക് വിഷയത്തിൽ കോടതി മേൽനോട്ടത്തോടെയുള്ള അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും രാഷ്ട്രീയമായി ഒത്തുതീർപ്പിലെത്തുമെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. എക്സാലോജിക് കേസിനെയും അതിന്റെ ഭാഗമായി കോൺഗ്രസ് കാണുന്നു.

English Summary:

Analysis of CPM corrective action in Veena Vijayan and Bineesh Kodiyeri cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com