ADVERTISEMENT

കോഴിക്കോട്∙ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍ അലി ശിഹാബ് തങ്ങൾക്ക് എതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ രൂക്ഷപ്രതികരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി. കയ്യ് വെട്ടും കാല് വെട്ടും എന്ന വെല്ലുവിളികൾ അംഗീകരിക്കാൻ പറ്റാത്തവയാണെന്നും പ്രതിഷേധാർഹമാണെന്നും കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. പാണക്കാട് കുടുംബത്തിനുനേരെയുള്ള ഭീഷണി അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘പാണക്കാട് കുടുംബത്തിനു നേരെയുള്ള ഇത്തരത്തിലുള്ള പ്രസ്താവനകൾ മുസ്‌ലിം ലീഗ് പ്രവർത്തകർക്കോ മറ്റുള്ളവർക്കോ അംഗീകരിക്കാൻ കഴിയില്ല. ലീഗ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. ഇത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ  അതതു സമയത്തുതന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിലും കർശന നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ  നിയമപരമായും ശക്തമായ നടപടികളുമായും പാർട്ടി മുന്നോട്ട് പോകും’’– കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ട്ടിയെ വെല്ലുവിളിച്ചു മുന്നോട്ടുപോയാല്‍ മുഈന്‍ അലി ശിഹാബ് തങ്ങൾ വീല്‍ചെയറിലാകുമെന്നും പുറത്തിറങ്ങാൻ ആകില്ലെന്നുമായിരുന്നു ഭീഷണി സന്ദേശം. ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവാണു സന്ദേശം അയച്ചതെന്നാണു മുഈനലി തങ്ങള്‍ പരാതിയിൽ പറഞ്ഞത്. സംഭവത്തിൽ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. പ്രകോപിപ്പിച്ചതു  കൊണ്ടാണു ഭീഷണിപ്പെടുത്തിത് എന്നായിരുന്നു റാഫി പുതിയ കടവിന്റെ വിശദീ‌കരണം. 

‘‘തങ്ങളേ, നിങ്ങൾ ഈ പോക്കു പോകുകയാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ട ഗതി നിങ്ങൾക്കുണ്ടാകും കേട്ടോ. നിങ്ങൾ തങ്ങള്‍ കുടുംബത്തിൽ നിന്നായതിനാൽ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. നിങ്ങൾ ഈ കോലത്തിൽ സംസാരവും കാര്യങ്ങളുമായിട്ട് സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയുമെല്ലാം വെല്ലുവിളിച്ച് പോവുകയാണെങ്കിൽ, വീൽചെയറിൽത്തന്നെ പോകേണ്ടി വരും.

തങ്ങള്‍ക്കിനി ഭീഷണി തന്നെയാണ് കേട്ടോ തങ്ങളേ... തങ്ങൾക്ക് ഇനി പുറത്തിറങ്ങാൻ പറ്റില്ല. തങ്ങളുടെ പരിപാടിയിലേക്കാണ് ഞങ്ങളെല്ലാം നീങ്ങുന്നത്. കാരണം പാർട്ടിയെയും പാർട്ടി നേതൃത്വത്തെയും വെല്ലുവിളിച്ചാണ് മുന്നോട്ടു പോകുന്നതെങ്കിൽ വധഭീഷണി തന്നെയാണ് നിങ്ങൾക്ക്.’’– ഇതാണ് മുഈനലി തങ്ങൾക്കു ഫോണിൽ ലഭിച്ച ഭീഷണി സന്ദേശം.

English Summary:

p k kunhalikutty respond‌ to death threat against mueen ali shihab thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com