‘മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിക്കാന്‍ ഗൂഢാലോചന’: എസ്എഫ്ഐഒ അന്വേഷണത്തെക്കുറിച്ച് ബാലൻ
Mail This Article
പാലക്കാട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ വിപുലമായ അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) കൈമാറിയ വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. വീണയുടെ കമ്പനി എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണു എ.കെ.ബാലന്റെ വിമർശനം.
‘‘ഫെബ്രുവരി 12ാം തീയതി ഹൈക്കോടതി പരിഗണിക്കുന്ന കേസിൽ കേന്ദ്ര കോർപറേറ്റ് മന്ത്രാലയം ആറംഗ സംഘത്തെ വീണ്ടും അന്വേഷണത്തിന് വയ്ക്കുകയാണ്. മൂന്നംഗ സംഘം നിലവിൽ അന്വേഷണം നടത്തുന്നതിനു പുറമേയാണിത്. കേന്ദ്ര ഏജൻസികള്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളുടെ പരിഹാസ്യമായ തെളിവാണിത്. ഒരു മനുഷ്യനെ, കുടുംബത്തെ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും നടക്കുന്ന ഗൂഢാലോചനയാണിത്. ഇതിനു പിന്നിൽ ശക്തികളുണ്ട്. പൊതുസമൂഹത്തിനു കുറച്ചുദിവസങ്ങൾ കഴിഞ്ഞാൽ അതിൽ വ്യക്തത വരും’’ – എ.കെ.ബാലൻ പറഞ്ഞു.
‘‘വിഷയത്തിൽ അഴിമതി ആരോപിച്ച് വിജിലൻസ് കോടതിയിൽ ഒരു പരാതിയെത്തി. അത് കോടതി തള്ളി. അതിനെതിരായ ഒരു റിവിഷൻ പെറ്റീഷൻ ഹൈക്കോടതിയിലുണ്ട്. മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ മകൾക്കോ എതിരെ ഒരു നോട്ടിസ് പോലും ഹൈക്കോടതി ഇതുവരെ അയച്ചിട്ടില്ല. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി ആറംഗ കമ്മിഷനെ വച്ചത്. എങ്ങനെ വേട്ടയാടിയാലും പിണറായി വിജയനും കുടുബത്തിനും എതിരെ പ്രതികൂലമായ വിധി ഉണ്ടാക്കാൻ കഴിയില്ല’’–ബാലൻ പറഞ്ഞു.